ക്രിസ്തുമസിന് പള്ളിലേക്ക് പോകുന്ന ഹിന്ദുക്കളെ തല്ലിച്ചതയ്ക്കുമെന്ന ബജ്റംഗ്ദള്‍ അസാം നേതാക്കളുടെ ഭീഷണിയ്ക്കെതിരെ വ്യാപക പ്രതിഷേധം. ക്രിസ്ത്യന്‍ മതവിശ്വാസികള്‍ ഷില്ലോങ്ങിലെ ക്ഷേത്രങ്ങള്‍ അടച്ചുപൂട്ടാന്‍ മുന്‍കൈയ്യെടുക്കുമ്പോള്‍ അവരോടൊപ്പം ചേര്‍ന്ന് ക്രിസ്തുമസ് ആഘോഷിക്കാന്‍ ഒരൊറ്റ ഹിന്ദുവിനേയും അനുവദിക്കില്ലെന്നായിരുന്നു ബജ്റംഗ്ദള്‍ ജില്ലാ ജനറല്‍ സെക്രട്ടറി മിഥുന് നാഥിന്റെ വിവാദ പ്രസ്താവന.
ക്രിസ്തുമസിന് പള്ളിയിലേക്ക് പോകുന്ന ഹിന്ദുക്കളെ തല്ലാന്‍ കുറുവടികളുമായി ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ കാത്തുനില്‍ക്കുമെന്ന് സൂചന നല്കിക്കൊണ്ടായിരുന്നു നേതാവിന്റെ ഭീഷണി. ‘ഡിസംബര്‍ 26ന് രാജ്യത്തെ പ്രധാനപത്രങ്ങളുടെയെല്ലാം തലക്കെട്ട് എന്തായിരിക്കുമെന്ന് ഞങ്ങള്‍ക്ക് ഊഹിക്കാം.
ബജ്റംഗ്ദള്‍ ഗുണ്ടകള്‍ മര്‍ദ്ദനം അഴിച്ചുവിട്ടു എന്നൊക്കെയായിരിക്കും. മാധ്യമങ്ങള്‍ നമ്മളെ ഗുണ്ടകള്‍ എന്നു വിളിക്കും. പക്ഷേ ഞങ്ങള്‍ അതൊന്നും കാര്യമാക്കുന്നില്ല.
ഹിന്ദുക്കള്‍ ക്രിസ്തുമസിന് പള്ളിയില്‍പ്പോയി ആഘോഷങ്ങളില്‍ പങ്കുകൊള്ളാന്‍ ഞങ്ങള്‍ അനുവദിക്കില്ല’. മിഥുന് നാഥിന്റെ ഭീഷണി പ്രസംഗം ഇങ്ങനെ.
ഹിന്ദുക്കള്‍ക്കായി ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ മാധ്യമങ്ങള്‍ തങ്ങളെ ഗുണ്ടകള്‍ എന്നുവിളിക്കുന്നതില്‍ അഭിമാനമേയുള്ളൂവെന്നായിരുന്നു ബജ്റംഗ്ദള്‍ നേതാവിന്റെ പ്രസ്താവന. തങ്ങളുടെ ഹിന്ദു സഹോദരിമാരെ തൊടാനോ ശല്യപ്പെടുത്താനോ ആരെങ്കിലും വന്നാല്‍ തീര്‍ച്ചയായും തങ്ങള്‍ ഗുണ്ടകളായിത്തന്നെ മാറുമെന്നും നേതാവ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക