ഈജിപ്ഷ്യൻ സൂപ്പർ മോഡലും ഇൻസ്റ്റാഗ്രാം സെൻസേഷനുമായ സൽമ അൽ ഷിമിയെ അറസ്റ്റ് ചെയ്തു. കെയ്റോക്ക് സമീപം ജോസറിൽ പിരമിഡിന് മുന്നിൽ മോശമായ രീതിയിൽ ഫോട്ടോ ഷൂട്ട് നടത്തിയെന്ന് ആരോപിച്ചാണ് താരത്തെയും ഫോട്ടോഗ്രാഫറയെും അറസ്റ്റ് ചെയ്തത്. പിന്നീട് ഇരുവരെയും ജാമ്യത്തിൽ വിട്ടയച്ചു.
ഫോട്ടോഗ്രാഫർ ഹോസം മുഹമ്മദാണ് സൂപ്പർ മോഡലിന് ഒപ്പം അറസ്റ്റിലായത്. കെയ്റോയിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള സഖാറയിൽ പുരാതന ഈജിപ്ഷ്യൻ വസ്ത്രമണിഞ്ഞാണ് സൽമ അൽ-ഷിമി ക്യാമറയ്ക്ക് മുന്നിലെത്തിയത്. ഇൻസ്റ്റാഗ്രാമിൽ ആയിരക്കണക്കിന് ഫോളോവേഴ്സാണ് ഷിമിക്കുള്ളത്. ജോസറിലെ 4700 വർഷം പഴക്കമുള്ള പിരമിഡിന് മുന്നിൽ നിന്നെടുത്ത ചിത്രങ്ങൾ ഡിസംബർ ആദ്യം താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.
ഈജിപ്ഷ്യൻ പാരമ്പര്യത്തെ അപമാനിക്കുകയും ഫോട്ടോ ഷൂട്ട് ചട്ടങ്ങൾ ലംഘിക്കുകയും ചെയ്തതിന് മോഡൽ അറസ്റ്റിലായെന്ന് ഉടനടി തന്നെ പ്രചരണം വ്യാപകമായിരുന്നു.
സഖാറ പുരാവസ്തു ഗവേഷണ പ്രദേശത്ത് അനുമതിയില്ലാതെ ഫോട്ടോ എടുത്തതിന് അറസ്റ്റ് ചെയ്ത ഇരുവർക്കും 500 ഈജിപ്ഷ്യൻ പൗണ്ട് (ഏകദേശം 2500 ഇന്ത്യൻ രൂപ) വീതം പിഴ ഒടുക്കേണ്ടിവന്നുവെന്നാണ് റിപ്പോർട്ട്.
ഈജിപ്ഷ്യൻ സംസ്കാരത്തെയും പുരാവസ്തു പ്രാധാന്യമുള്ള പ്രദേശങ്ങളെയും മോശമാക്കുന്ന ആരെയും വെറുതെ വിടില്ലെന്ന് ഈജിപ്തിലെ സുപ്രീം കൗൺസിൽ ഓഫ് ആന്റിക്വിറ്റീസ്, സെക്രട്ടറി ജനറൽ മുസ്തഫ വസീരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക