സ്കൂൾ കെട്ടിടത്തിനുള്ളിലെ സീലിംഗിൽ ബിജെപി പ്രവർത്തകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാളിലെ കൂച്ച്ബെഹാർ ജില്ലയിലെ ഒരു സ്കൂളിൽ ബുധനാഴ്ചയാണ് മൃതദേഹം കണ്ടതെന്ന് പൊലീസ് അറിയിച്ചു.
ബിജെപി പ്രവർത്തകന്റെ മരണം കൊലപാതകമാണെന്നും ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന് ഇതിൽ പങ്കുണ്ടെന്നും ബിജെപി ആരോപിച്ചു. സ്വപൻ ദാസ് എന്ന മുപ്പത് വയസുകാരനാണ് സ്കൂൾ കെട്ടിടത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതെന്നും മൃതദേഹം പോസ്റ്റ്മോർട്ടം പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
തൃണമൂൽ കോൺഗ്രസിലെ അക്രമികളാണ് ദാസിനെ കൊലപ്പെടുത്തിയതെന്നും ശേഷം മൃതദേഹം തൂക്കിലേറ്റിയതാണെന്നുമാണ് ബിജെപിയുടെ ആരോപണം. തറയിൽ രക്തക്കറ ഉണ്ടായിരുന്നു, മരിച്ച യുവാവിന്റെ കാലുകൾ നിലത്ത് സ്പർശിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇത് ടിഎംസിയുടെ കൊലപാതകമാണെന്ന് ഉറച്ച് വിശ്വസിക്കുന്നതായി പ്രാദേശിക ബിജെപി നേതാവ് പറഞ്ഞു.
ഏത് അസ്വഭാവിക മരണത്തെയും ഭരണകക്ഷിയുമായി ബന്ധിപ്പിക്കാനുള്ള ബിജെപിയുടെ വിലകുറഞ്ഞ രാഷ്ട്രീയത്തിന്റെ ഭാഗമാണ് ഇത്തരം ആരോപണങ്ങളെന്ന് ടിഎംസി പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക