പരസ്പര സമ്മതത്തോടെയുള്ള ബന്ധത്തിൽ അസ്വാരസ്യം ഉണ്ടാകുമ്പോഴാണു പലപ്പോഴും സ്ത്രീകൾ ബലാത്സംഗ കേസുകൾ ഫയൽ ചെയ്യുന്നതെന്ന വിവാദ പരാമർശവുമായി ഛത്തീസ്ഗഡ് വനിത കമ്മീഷൻ അധ്യക്ഷ കിരൺമയി നായക്.
‘വിവാഹിതനായ പുരുഷൻ ഒരു പെൺകുട്ടിയെ ബന്ധത്തിന് പ്രലോഭിപ്പിക്കുകയാണെങ്കിൽ, ആ പുരുഷൻ കള്ളം പറയുകയാണോ, അതിജീവിക്കാൻ സഹായിക്കുമോ ഇല്ലയോ എന്നുള്ള കാര്യങ്ങൾ അവൾ മനസ്സിലാക്കണം. അങ്ങനെയല്ലാത്ത കേസുകളിലാണ് ഇരുവരും, കൂടുതലും സ്ത്രീകൾ, പൊലീസിനെ സമീപിക്കുന്നത്. മിക്ക കേസുകളിലും പെൺകുട്ടികൾക്ക് സമ്മതത്തോടെയുള്ള ബന്ധമുണ്ടെന്ന് കാണാം. ഒരുമിച്ചു ജീവിക്കുകയും വേർപിരിയലിനുശേഷം ബലാത്സംഗത്തിന് എഫ്ഐആർ ഫയൽ ചെയ്യുകയുമാണ്’- കിരൺമയി നായിക് പറഞ്ഞു.
സ്ത്രീകളെ ഉപദ്രവിക്കുന്നതുമായി ബന്ധപ്പെട്ടു ബിലാസ്പുരിൽ നടന്ന പൊതു ഹിയറിങ്ങിനിടെ ഉയർന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു വനിത കമ്മിഷൻ അധ്യക്ഷ. സാധ്യമായ രീതിയിൽ പരമാവധി ഗാർഹിക തർക്കങ്ങൾ പരിഹരിക്കുന്നതിനാണ് കമ്മീഷൻ ശ്രമിക്കുന്നത്.
ഇതിനായി പലപ്പോഴും സ്ത്രീകളെയും പുരുഷന്മാരെയും ശകാരിക്കുകയും അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യും. ഒരു തരത്തിൽ കൗൺസലിങ്ങാണിത്. സിനിമയില്‍ കാണുന്നതുപോലെയുള്ള പ്രണയങ്ങളില്‍ കുടുങ്ങിയാല്‍ നിങ്ങളുടെ സൗഹൃദവും കുടുംബവും ജീവിതവും തകരും.
അതിനാല്‍ ഇത്തരം ബന്ധങ്ങളില്‍ അകപ്പെട്ടുപോകരുതെന്നാണ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളോട് എനിക്ക് പറയാനുള്ളത് – കിരണ്‍മയി നായക് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക