ലാഹോർ: പാകിസ്ഥാനിൽ സിഖ് ഭരണാധികാരി മഹാരാജ രഞ്ജിത് സിംഗിന്റെ പ്രതിമ തകർത്ത യുവാവ് അറസ്റ്റിൽ. ഹർബൻസ്പുര സ്വദേശിയായ സഹീർ എന്നയാളാണ് അറസ്റ്റിലായതെന്നാണ് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ലാഹോർ കോട്ടയിൽ 2019 ലാണ് രഞ്ജിത് സിംഗിന്റെ പ്രതിമ സ്ഥാപിക്കുന്നത്. ഒരുവര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് ഇത് നശിപ്പിക്കാനുള്ള ശ്രമം ഉണ്ടായിരിക്കുന്നത്.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രതിമ പ്രദർശിപ്പിക്കുന്നതിനായി സ്ഥാപിച്ചിരിക്കുന്ന ‘മായി ജിൻഡ’ഹവേലി അധികൃതർ അടച്ചിരിക്കുകയാണ്. ഹവേലി സന്ദർശിക്കാനെത്തിയ ഒരു യുവാവ് പ്രതിമയുടെ കൈ തകർത്തു എന്നാണ് ലാഹോർ സിറ്റി അതോറിറ്റി അധികൃതർ അറിയിച്ചത്.സുരക്ഷ ഉദ്യോഗസ്ഥർ അപ്പോൾ തന്നെ ഇയാളെ അറസ്റ്റ് ചെയ്ത് പൊലീസിന് കൈമാറി. കൊട്ടാരത്തിൽ ഒരു സിഖ് ഭരണാധികാരിയുടെ ശിൽപം കണ്ട് തന്റെ മതവികാരം വ്രണപ്പെട്ടതിനാലാണ് ഇത്തരത്തിൽ ചെയ്തതെന്നാണ് യുവാവ് പൊലീസിന് നൽകിയ മൊഴിയെന്നാണ് റിപ്പോർട്ട്.
2019 ആഗസ്റ്റിലാണ് ശിൽപം ആദ്യമായി തകർക്കപ്പെടുന്നത്. പാകിസ്ഥാനിലെ രണ്ട് മതസംഘടനാ പ്രവർത്തകരായിരുന്നു അന്നത്തെ അതിക്രമത്തിന് പിന്നിൽ. അതേവർഷം ജൂണിലാണ് ഈ പ്രതിമ അനാവരണം ചെയ്യപ്പെട്ടത്. വർണാഭമായ ചടങ്ങിൽ ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സിഖ് പ്രതിനിധികളും പങ്കെടുത്തിരുന്നു.
19-ാം നൂറ്റാണ്ടിലെ സിഖ് ഭരണാധികാരിയായിരുന്ന മഹാരാജ രഞ്ജീത് സിംഗിന് ജന്മവാർഷികത്തോടനുബന്ധിച്ചായിരുന്നു അദ്ദേഹത്തിന്റെ ശിൽപം ഇവിടെ സ്ഥാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക