ഗുജറാത്തിലെ ഗിർവനത്തിൽ രണ്ട് സിംഹങ്ങളെ ബൈക്കിൽ പിന്തുടരുകയും ഉപദ്രവിക്കുകയും ചെയ്ത പ്രായപൂർത്തിയാകാത്ത ആൺകുട്ടി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിലായി.
ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ബുധനാഴ്ചയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ബൈക്കിൽ സിംഹങ്ങളെ പിന്തുടരുന്നതും ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്നതും ഹോണടിക്കുന്നതും വീഡിയോയിൽ വ്യക്തമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചു.
”വീഡിയോ പുറത്തുവന്ന ഉടൻ തന്നെ അന്വേഷണമാരംഭിച്ചു. ഗിർ ഈസ്റ്റ് ഫോറസ്റ്റ് ഡിവിഷനിലെ തുൽസിഷ്യം റേഞ്ചിലെ ഗാദിയ ഗ്രാമത്തിൽ നിന്നും ചിത്രീകരിച്ചതാണ് ദൃശ്യങ്ങളെന്ന് ബോധ്യമായി. യൂനിസ് പതാൻ എന്നയാളാണ് അറസ്റ്റിലായ ഒരാൾ, രണ്ടാമൻ പ്രായപൂർത്തിയാകാത്തയാളാണ്. ”- ജുനഗഢ് ചീഫ് കൺസർവേഷൻ ഓഫ് ഫോറസ്റ്റ്സ് ഡി ടി വാസവദ പറഞ്ഞു.
ബൈക്കിൽ പോകവെ സിംഹങ്ങളെ കാണുകയും പിന്തുടരുകയുമായിരുന്നു. ഇതിന്റെ വീഡിയോ മൊബൈൽ ഫോണിൽ പകർത്തുകയും പിന്നീട് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യുകയുമായിരുന്നു.
സമീപപ്രദേശമായ സരസിയ ഗ്രാമത്തിൽ നിന്നുള്ള യൂനിസ് പത്താനെയും പ്രായപൂർത്തിയാകാത്ത കുട്ടിയെയും വന്യജീവി സംരക്ഷണ നിയമപ്രകാരം അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. കോടതി ഇരുവരെയും റിമാൻഡ് ചെയ്തു ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
സിംഹങ്ങളെ ഉപദ്രവിക്കുകയോ മറ്റ് ചെയ്യുന്നത് ഗുരുതരമായ കുറ്റ കൃത്യമാണെന്നും മൂന്ന് മുതല് ഏഴുവർഷം വരെ ജയിൽ ശിക്ഷയോ 25,000 രൂപ പിഴയും ലഭിക്കാമെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു.
മുൻപും ഇത്തരം പ്രവർത്തികളിൽ ഏർപ്പെട്ട നിരവധിപേരെ അറസ്റ്റ് ചെയ്യുകയും ശക്തമായ നടപടിക്ക് വിധേയമാക്കുകയും ചെയ്തതായും വനംവകുപ്പ് അറിയിച്ചത്. ഇത്തരം സംഭവങ്ങളിൽ ജാമ്യം ലഭിക്കുക എളുപ്പമല്ല. ഇത്തരം നടപടികളിൽ നിന്ന് ജനങ്ങൾ പിന്തിരിയണമെന്നും ഡി ടി വാസവദ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക