സ്കോട്ടിഷ് ദമ്പതികളായ ഷാരോൺ, മൈക്കിൾ എന്നിവർ പതിവുള്ള സായാഹ്ന സവാരിക്കായി എത്തിയതായിരുന്നു ട്രെയിഗ് ഈസ് ബീച്ചിൽ. കൂടെ ഇവരുടെ വളർത്തു പട്ടി ലൂയിയുമുണ്ട്. ലൂയിയാണ് കടലിൽ ആ കാഴ്ച്ച ആദ്യം കണ്ടത്. ഒരു പ്ലാസ്റ്റിക് കുപ്പി ഒഴുകി തീരത്തടിയുന്നു.
ഉടൻ തന്നെ ലൂയി കുപ്പി കടിച്ചെടുത്ത് ഷാരോണിനും മൈക്കിളിനും എത്തി. പൂപ്പൽ പിടിച്ച ഒരു പ്ലാസ്റ്റിക് കുപ്പി ആദ്യം കണ്ടപ്പോൾ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. കടലിലൂടെ ഇങ്ങനെ പലതും ഒഴുകി വരുമല്ലോ. എന്നാൽ അധികം കാലപ്പഴക്കമില്ലാത്ത കുപ്പി തുറന്ന ഷാരോണും മൈക്കിളും ആദ്യമൊന്ന് അമ്പരന്നു.
ഒരു കത്തായിരുന്നു കുപ്പിയിലുണ്ടായിരുന്നത്. അതും കാനഡയിൽ നിന്ന് 3200 ഓളം കിലോമീറ്റർ താണ്ടി വന്നത്. കത്തിൽ എഴുതിയിരിക്കുന്നത് വായിച്ചപ്പോൾ ദമ്പതികൾക്ക് അതിലേറെ സന്തോഷം.
കാനഡയിലെ വിദൂര പ്രദേശമായ റീഫ് ഹാർബറിൽ നിന്നാണ് കത്ത് എത്തിയിരിക്കുന്നത്. എഴുതിയിരിക്കുന്നത് ഒരു പെൺകുട്ടിയും. കത്തിൽ പറഞ്ഞിരിക്കുന്നത് ഇങ്ങനെ,
“ഹായ്, എന്റെ പേര് കായ, എന്റെ അങ്കിളാണ് എനിക്കു വേണ്ടി ഈ കത്ത് എഴുതിയിരിക്കുന്നത്. ആരുടേയെങ്കിലും കൈകളിൽ കുപ്പിക്കുള്ളിലെ ഈ കുറിപ്പ് എത്തുമെന്ന് പ്രതീക്ഷയോടെ അദ്ദേഹം മത്സ്യബന്ധന ബോട്ടിൽ നിന്ന് അദ്ദേഹം ഇത് കടലിൽ ഉപേക്ഷിക്കുന്നു. എത്രദൂരം കുപ്പി സഞ്ചരിക്കുമെന്ന് അറിയാൻ വേണ്ടിയാണ് ഇങ്ങനെയൊരു പ്രവർത്തി. ന്യൂഫൗണ്ട്ലന്റിലെ ചെറിയ പ്രദേശമായ റീഫ് ഹാര്ബറിൽ നിന്നാണ് ഈ കത്ത് വരുന്നത്.”
കത്ത് വായിച്ച് ഷാരോണിനും മൈക്കിളിനും സന്തോഷം അടക്കാനായില്ല. ഏറെ കഷ്ടപ്പെട്ടാണെങ്കിലും 2000 മൈൽ അകലെ താമസിക്കുന്ന കായ എന്ന പെൺകുട്ടിയെ ഇരുവരും കണ്ടെത്തി. കത്തിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് ഉടമയെ കണ്ടെത്താൻ സഹായിച്ചത്.
കായയുടെ മുത്തശ്ശിയാണ് ദമ്പതികളെ ആദ്യം വിളിക്കുന്നത്. റീഫ് ഹാർബറിലെ നഴ്സാണ് മുത്തശ്ശി. തന്റെ കത്തിന് പ്രതികരണമുണ്ടായതിൽ കായ വളരെ സന്തോഷവതിയാണെന്ന് മുത്തശ്ശി ഷാരോണിനേയും മൈക്കിളിനേയും അറിയിക്കുകയും ചെയ്തു.
കത്തിൽ കായയുടെ മേൽവിലാസം ഉള്ളതിനാൽ കായയ്ക്ക് ഒരു മറുപടിയും ഒപ്പം സമ്മാനങ്ങളും അയക്കാനാണ് ദമ്പതികളുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക