കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ വാക്സിൻ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് ലോകത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ള ജനങ്ങളുടെ പ്രതീക്ഷ. ഇതുവരെ 1.6 മില്യൺ ആളുകളാണ് കോവിഡ് ബാധിച്ച് പല രാജ്യങ്ങളിലായി മരിച്ചത്. നിലവിൽ ബ്രിട്ടൻ, യുഎസ്, യുഎഇ എന്നിവിടങ്ങളിൽ വാക്സിൻ നടപടികളും ആരംഭിച്ചു കഴിഞ്ഞു.
എന്നാൽ പുതിയ പഠനങ്ങൾ നൽകുന്ന സൂചനകൾ അത്ര ശുഭകരമല്ല. 2022 വരെ ലോക ജനസംഖ്യയുടെ അഞ്ചിലൊന്നെങ്കിലും വാക്സിൻ ലഭ്യമാകില്ലെന്നാണ് പഠനങ്ങൾ പറയുന്നത്. ലോകത്തിലെ സമ്പന്ന രാജ്യങ്ങൾ അടുത്ത വർഷത്തെ സാധ്യതയുള്ള ഡോസുകളിൽ പകുതിയിലധികം കരുതിവച്ചിട്ടുണ്ട്. ഇതോടെ ദരിദ്ര രാജ്യങ്ങൾക്ക് വാക്സിൻ ലഭ്യമാക്കുന്നതിൽ പിന്നിലാകുമെന്ന ആശങ്കയാണുള്ളത്.
ബിഎംജി മെഡിക്കൽ ജേണൽ ആണ് പഠനം പുറത്തുവിട്ടിരിക്കുന്നത്. ആഗോള ജനസംഖ്യയുടെ പതിനാല് ശതമാനം ഉൾക്കൊള്ളുന്ന സമ്പന്ന രാജ്യങ്ങൾ 13 പ്രമുഖ നിർമാതാക്കളുടെ വാക്സിനുകൾ മുൻകൂട്ടി ഓർഡർ ചെയ്ത് കഴിഞ്ഞുവെന്ന് ജോൺസ് ഹോപ്കിൻസ് റിപ്പോർട്ട് ചെയ്യുന്നു.
വാക്സിൻ നിർമ്മാതാക്കൾ എല്ലാം ഫലപ്രദവും സുരക്ഷിതവുമായ വാക്സിനുകൾ നിർമ്മിക്കുകയും അവരുടെ പരമാവധി ആഗോള ഉൽപാദന ലക്ഷ്യങ്ങൾ നിറവേറ്റുകയും ചെയ്യുന്നുണ്ടെങ്കിലും, ലോക ജനസംഖ്യയുടെ അഞ്ചിലൊന്നെങ്കിലും 2022 വരെ വാക്സിനുകൾ ലഭ്യമാകില്ലെന്ന് പഠനം പറയുന്നു.
പ്രമുഖ നിർമ്മാതാക്കളിൽ നിന്നുള്ള വാക്സിൻ കോഴ്സുകളിൽ 40 ശതമാനം വരെ ദരിദ്ര, ഇടത്തരം രാജ്യങ്ങൾക്ക് ലഭ്യമാകുമെന്ന് പഠനം കണക്കാക്കുന്നു. എന്നാൽ സമ്പന്ന രാജ്യങ്ങൾ അവർ വാങ്ങിയത് എങ്ങനെ പങ്കിടുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇത്. നിലവിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പഠനങ്ങളുടെ ഫലമാണിത്.
നിലവിൽ, ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ കോവാക്സിൻ വാങ്ങിക്കാനുള്ള സംരഭത്തിൽ വിവിധ രാജ്യങ്ങൾ യോജിച്ച് പ്രവർത്തിക്കുന്നുണ്ട്. സാമ്പത്തിക അടിസ്ഥാനത്തിലല്ലാതെ ലോകത്തെ എല്ലാ ജനങ്ങൾക്കും വാക്സിൻ ലഭ്യമാക്കാനുള്ള പദ്ധതിയാണിത്. 2021 രണ്ട് ബില്യൺ വാക്സിൻ ഡോസ് ലഭ്യമാകുമെന്നാണ് പദ്ധതി പ്രതീക്ഷിക്കുന്നത്. എന്നാൽ, യുഎസ്എ, റഷ്യ തുടങ്ങിയ രാജ്യങ്ങൾ ഈ പദ്ധതിയുടെ ഭാഗമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക