യുപി: മക്കളില്ലാത്ത കർഷക ദമ്പതികൾ പശുക്കിടാവിനെ മകനായി ദത്തെടുത്തു. ഉത്തർപ്രദേശിലെ ഷജൻപൂരിലെ ദമ്പതികളാണ് പശുക്കിടാവിനെ ദത്തെടുത്തിരിക്കുന്നത്. വിവാഹം കഴിഞ്ഞ് പതിഞ്ചു വർഷം കഴിഞ്ഞിട്ടും ഇവർക്ക് കുട്ടികളുണ്ടായിരുന്നില്ല. ഇതോടെയാണ് ദത്തെടുക്കാൻ തീരുമാനിച്ചത്.
ലാൽതു ബാബ എന്നാണ് പശുക്കിടാവിന് പേര് നൽകിയിരിക്കുന്നത്. വിജയപാൽ, രാജേശ്വരി എന്നിവരാണ് വ്യത്യസ്ത രീതിയിൽ ദത്തെടുക്കൽ നടത്തിയിരിക്കുന്നത്. വിജയപാലിന്റെ പിതാവ് വളർത്തിയിരുന്ന പശുവിന്റെ കുട്ടിയാണ് ലാൽതു ബാബ. പിതാവ് മരിച്ചതിന് പിന്നാലെ ഈ പശുവും ചത്തിരുന്നു.
കുടുംബത്തിലെ പുതിയ അംഗത്തിന്റെ വരവ് ഗംഭീരമായി ആഘോഷിക്കാനാണ് വിജയപാലിന്റേയും രാജേശ്വരിയുടേയും തീരുമാനം. കുഞ്ഞ് ജനിച്ചാൽ ഉത്തരേന്ത്യയിലെ ഹിന്ദു കുടുംബങ്ങളിൽ നടക്കുന്ന മുടിയിറക്കൽ ചടങ്ങും ലാൽതു ബാബയ്ക്ക് വേണ്ടി നടത്താനും ദമ്പതികൾ തീരുമാനിച്ചു.
ഇതോടനുബന്ധിച്ച് ഗംഭീരമായ രീതിയിൽ പശുക്കിടാവിന്റെ മുടിയിറക്കൽ (മുണ്ടൻ) ചടങ്ങ് നടന്നു. അതിഥികളെല്ലാമെത്തി ആഘോഷപരമായിട്ടായിരുന്നു ചടങ്ങുകൾ. പശുക്കിടാവിനെ മകനായി സ്വീകരിച്ച രാജേശ്വരിയേയും വിജയപാലിനേയും അതിഥികൾ അഭിനന്ദിക്കുകയും ചെയ്തു.
ബന്ധുക്കളും ഗ്രാമവാസികളും അടക്കം 500 ഓളം അതിഥികളാണ് ചടങ്ങിന് എത്തിയത്. ജനിച്ചതുമുതൽ പശുക്കിടാവ് തങ്ങളുമായി ഏറെ അടുപ്പത്തിലായിരുന്നുവെന്ന് ദമ്പതികൾ പറയുന്നു. പശുവിനെ അമ്മയായി സ്വീകരിക്കാമെങ്കിൽ എന്തുകൊണ്ട് മകനായി സ്വീകരിച്ചുകൂടാ എന്നാണ് വിജയപാൽ ചോദിക്കുന്നത്.
ഉത്തർപ്രദേശിൽ പശുക്കിടാവിനെ ദത്തെടുക്കുന്ന കുടുംബങ്ങൾക്ക് സർക്കാർ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ദിവസം മുപ്പത് രൂപയാണ് പശുപരിപാലനത്തിന് സഹായം ലഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക