നഷ്ടപ്പെട്ടു എന്നു കരുതിയ അയ്യായിരത്തിൽ പരം വർഷങ്ങൾ പഴക്കമുള്ള പുരാവസ്തു സിഗരറ്റ് പെട്ടിക്കുള്ളിൽ നിന്നും കണ്ടെടുത്തു. സ്കോട്ട്ലൻഡിലെ അബർഡീൻ സർവ്വകലാശാലയിലാണ് സംഭവം.
ഈജിപ്തിലെ ഗിസാ പിരമിഡിനുള്ളിൽനിന്നും 1800 കളുടെ അവസാനത്തിൽ കണ്ടെടുത്ത പുരാവസ്തുവാണ് സർവകലാശാലയിൽ സൂക്ഷിച്ചിരുന്ന പഴയ സിഗരറ്റ് പെട്ടിക്കുള്ളിൽ മറഞ്ഞിരുന്നത്.
പിരമിഡിൽ നിന്നും ലഭിച്ച ദേവദാരു മരത്തിന്റെ തടിയുടെ ഭാഗമാണ് സിഗരറ്റ് പെട്ടിക്കുള്ളിൽ ഉണ്ടായിരുന്നത്. 1872 ൽ ഗിസാ പിരമിഡിനുള്ളിലെ രാജ്ഞിയുടെ ചേംബറിൽ നിന്നുമായിരുന്നു ഇത് കണ്ടെത്തിയത്.
എന്നാൽ അതിനുശേഷം ഒരു നൂറ്റാണ്ടായി ഇതിനെക്കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. അബർഡീൻ സർവകലാശാലയിലെ ഉദ്യോഗസ്ഥയായ അബീർ ഇലാടനി യാദൃശ്ചികമായി ഈ പുരാവസ്തു കണ്ടെത്തുകയായിരുന്നു.
പുരാവസ്തുക്കളെക്കുറിച്ച് അവലോകനം ചെയ്യുന്നതിനിടെ ഈജിപ്ഷ്യൻ പതാകയുടെ ചിത്രം പതിപ്പിച്ച സിഗരറ്റ് പെട്ടി ഇലാടനി കണ്ടെത്തുകയായിരുന്നു. ഏഷ്യൻ വസ്തുക്കളുടെ ശേഖരത്തിൽ ഈജിപ്ഷ്യൻ പതാകയുള്ള പെട്ടി എങ്ങനെ വന്നു എന്നറിയുന്നതിനു വേണ്ടി റെക്കോർഡുകൾ പരിശോധിച്ചു.
അങ്ങനെയാണ് ഒടുവിൽ ഗിസാ പിരമിഡിൽ നിന്നും കണ്ടെത്തിയ പുരാവസ്തു ഏഷ്യൻ വിഭാഗത്തിൽ തെറ്റായി വന്നു പെട്ടതാണ് എന്ന് തിരിച്ചറിഞ്ഞത്. പെട്ടിക്കുള്ളിൽ കണ്ടെത്തിയ തടിയുടെ ഭാഗം പല കഷ്ണങ്ങളായ അവസ്ഥയിലാണ്.
ഗിസാ പിരമിഡിനുള്ളിൽ നിന്നും ലഭിച്ച മൂന്ന് പുരാവസ്തുക്കളിൽ ഒന്നാണ് ദേവദാരു മരത്തിൻറെ ഭാഗം. ആയിരക്കണക്കിന് വസ്തുക്കളാണ് സർവകലാശാല മ്യൂസിയത്തിന്റെ ശേഖരത്തിലുള്ളത്. അതിനാലാവണം ഇത്രയുംകാലം ഇത്രയും പ്രാധാന്യമുള്ള ഒരു പുരാവസ്തു ആരുടെയും ശ്രദ്ധയിൽപെടാതെ സിഗരറ്റ് പെട്ടിക്കുള്ളിൽ മറഞ്ഞിരുന്നത് എന്ന് ഇലാടനി പറയുന്നു.
മരക്കഷ്ണത്തിനൊപ്പം ഡയറൈറ്റ് ശില കൊണ്ടുള്ള ഒരു ഗോളം, ഹുക്ക് എന്നിവയാണ് പിരമിഡിൽ നിന്നും ലഭിച്ചിരുന്നത്. അവ രണ്ടും ബ്രിട്ടീഷ് മ്യൂസിയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക