ശിവകൃഷ്ണപുരം ഗ്രാമത്തെ സങ്കടക്കടലിലാഴ്ത്തി വ്യാഴാഴ്ച രാത്രി കൂട്ട ആത്മഹത്യ നടത്തിയ നാലംഗ കുടുംബത്തിന്റെ സംസ്കാരം നടന്നു.
മുടപുരം ശിവകൃഷ്ണക്ഷേത്രത്തിനു സമീപം വട്ടവിള വിളയിൽ വീട്ടിൽ സുബി(51), ഭാര്യ ദീപകുമാരി(41), മക്കളായ അഖിൽ(17), ഹരിപ്രിയ(13) എന്നിവരെ കൂട്ട ആത്മഹത്യയിലേക്കു നയിച്ചതു കടക്കെണിയാണെന്നു അടുത്ത ബന്ധുക്കൾക്കു പോലും വിശ്വാസത്തിലെടുക്കാനാവുന്നില്ല. വേർപാടിൽ അനുശോചിച്ചു മുടപുരത്തു കടകമ്പോളങ്ങളടച്ചു ഹർത്താലാചരിച്ചു.
ഗൃഹനാഥനായ സുബി എഴുതിയതെന്നു പൊലീസ് സ്ഥിരീകരിച്ച കുറിപ്പിൽ ഇനി മുന്നോട്ടുപോവുക ബുദ്ധിമുട്ടാണെന്നു സൂചിപ്പിച്ചിരുന്നു. ഇവരുടെ വളർത്തുനായക്കു വിഷം കൊടുത്തശേഷം ഇവനെക്കൂടി ഞങ്ങൾ ഒപ്പം കൂട്ടുകയാണെന്നും വീടിന്റെ പൂമുഖത്തു മറ്റൊരുകത്തും എഴുതിവച്ചശേഷമാണു ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നാണു പൊലീസ് നിഗമനം.
അതിനിടെ മക്കളായ അഖിലിനും ഹരിപ്രിയക്കും ഭക്ഷണത്തിൽ മയക്കുമരുന്നു കലർത്തി നൽകി ബോധരഹിതരായപ്പോൾ ഇരുവരും ചേർന്നു അടുത്തടുത്ത മുറികളിലെത്തിച്ചു കെട്ടിത്തൂക്കുകയും മരിച്ചെന്നുറപ്പായപ്പോൾ ഇരുവരും സ്വയം കെട്ടിത്തൂങ്ങി ജീവനൊടുക്കുകയായിരുന്നെന്നുമാണു അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്.
ഇവർ താമസിച്ചിരുന്ന വീട് സമീപത്തെ സഹകരണബാങ്കിൽ ഏഴുലക്ഷം രൂപയുടെ കടബാധ്യതയിലാണ്. ആത്മഹത്യ ചെയ്യുന്നതിനു നാലുദിവസം മുൻപു കുറക്കടയിലെ പച്ചക്കറിക്കട തുറക്കാൻ സുബി എത്തിയിരുന്നില്ല.
സമീപകടക്കാർ അന്വേഷിച്ചപ്പോൾ തീരെ സുഖമില്ലെന്നും രണ്ടുദിവസം കഴിഞ്ഞു കാണാമെന്നറിയിച്ചു തിരിച്ചയക്കുകയും ചെയ്തു. കഴക്കൂട്ടത്തു ലോഡ്ജ് വാടകയ്ക്കെടുത്തു നടത്തിയതിലും പച്ചക്കറിക്കടയിലുമായി 15ലക്ഷത്തോളം രൂപ കടമുള്ളതായി അടുത്ത സുഹൃത്തുക്കളോടും സുബി പറഞ്ഞിരുന്നു.
പറക്കമുറ്റാത്ത രണ്ടു കുട്ടികളുടെ ജീവൻകൂടി അപഹരിക്കപ്പെട്ട സംഭവം നാടിനു വിങ്ങലായി മാറി.
ചിറയിൻകീഴ് കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പ്ളസ്ടൂ വിദ്യാർഥിയായ അഖിലിനും ചിറയിൻകീഴ് പാലവിള ഗവ.യുപി സ്കൂളിലെ ഏഴാം ക്ളാസ് വിദ്യാർഥിനിയായ ഹരിപ്രിയക്കും അന്ത്യോപചാരമർപ്പിക്കാനെത്തിയവരിൽനിന്നു എല്ലാ നിയന്ത്രണങ്ങളേയും മറികടന്നു തേങ്ങലുകളുയർന്നു. വീട്ടുവളപ്പിൽ അടുത്തടുത്തായാണു നാലംഗ കുടുംബത്തിനു ഉച്ചയോടെ ചിതയൊരുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക