കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമ ഭേദഗതിക്കെതിരെ ബദൽ നിയമം കൊണ്ട് വരുന്ന കാര്യം സംസ്ഥാന സർക്കാരിന്റെ പരിഗണനയിലെന്ന് റിപ്പോർട്ട്. ഇന്നു ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗം സാധ്യത പരിശോധിക്കാൻ ഉദ്യോഗസ്ഥതല സബ്കമ്മിറ്റിയെ ചുമതലപ്പെടുത്തി. ഗവർണറോട് മന്ത്രിസഭായോഗം, കേന്ദ്ര കാർഷിക നിയമഭേദഗതി തളളിക്കളയാൻ മറ്റേന്നാൾ പ്രത്യേക നിയമസഭ സമ്മേളനം വിളിച്ച് ചേർക്കുന്നതിന് ശുപാർശ ചെയ്തു. പഞ്ചാബ് സർക്കാർ കേന്ദ്രസർക്കാരിന്റെ കാർഷിക നിയമഭേദഗതി മറികടക്കാൻ മൂന്ന് കാർഷിക ബില്ലുകൾ പാസാക്കിയിരിന്നു. കേരളവും ഇത് മാതൃകയാക്കിയാണ് ബദൽ നിയമത്തെ കുറിച്ച് ആലോചിക്കുന്നത്.
സർക്കാർ നിശ്ചയിക്കുന്ന താങ്ങുവിലയെക്കാൾ കുറഞ്ഞ വിലയിൽ കാർഷിക ഉത്പന്നങ്ങളുടെ വിൽപന കരാർ ഉണ്ടാക്കുന്നത് കുറ്റകരമാകുമെന്നായിരുന്നു പഞ്ചാബിലെ പുത്തൻ നിയമം. കേരളവും ഇത്തരം നിയമനിർമാണമാണ് പരിഗണിക്കുന്നത്. ഉദ്യോഗസ്ഥതല സബ്കമ്മിറ്റിയെ നിയമം കൊണ്ടുവരാനുള്ള സാധ്യത പരിശോധിക്കാൻ ചുമതലപ്പെടുത്തി. ജനുവരി എട്ടിന് ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തിൽ നിയമം പാസാക്കാനാണ് ആലോചനയുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക