വളര്‍ത്തുനായയെ കാറില്‍ കെട്ടിവലിച്ച ക്രൂരസംഭവത്തിന് പിന്നാലെ പോത്തിനെ വാഹനത്തില്‍ കെട്ടിവലിച്ച് കണ്ണില്ലാത്ത ക്രൂരത. കോട്ടയം തീക്കോയി ഒറ്റയിട്ടിയിലാണ് പോത്തിനെ മോഷ്ടിച്ച് കൊണ്ടുപോകുന്നതിനിടെ റോഡിലൂടെ വലിച്ചിഴച്ചത്.
ദേഹമാസകലം മുറിവുകളുമായി അവശനിലയിലായ പോത്തിനെ വഴിയരികില്‍ ഉപേക്ഷിച്ച് മോഷ്ടാക്കള്‍ കടന്നുകളഞ്ഞു.
മനസക്ഷി മരവിക്കുന്ന ഈ ക്രൂരതയുടെ കാഴ്ച കോട്ടയത്തുനിന്നാണ്. കൊച്ചിയില്‍ തെരുവ് നായയെ കാറില്കെട്ടിവലിച്ചത് ഉടമയാണെങ്കില്‍ ഇവിടെ മിണ്ടാപ്രാണിയെ ഉപദ്രവിച്ചത് മോഷ്ടാക്കളാണ്.
വെള്ളാതോട്ടത്തില്‍ ജോജിയുടെ ഉടമസ്ഥതയില്‍ ഉള്ളതായിരുന്നു പോത്ത്. കശാപ്പിനായി എത്തിച്ച പോത്തിനെ ഒറ്റയാട്ടി ടൗണിന് സമീപം റോഡരികിലാണ് കെട്ടിയിരുന്നത്. ബുധനാഴ്ച പുലര്‍ച്ചെ ഇവിടെ നിന്ന് പോത്തിനെ കടത്തികൊണ്ടുപോകാനായിരുന്നു നീക്കം.
വാഹനത്തില്‍ കയറാതിരുന്ന പോത്തിനെ മോഷ്ടാക്കള്‍ കെട്ടിവലിക്കുകയായിരുന്നുവെന്നാണ് നിഗമനം. അരകിലോമിറ്ററോളം ദൂരം വാഹനത്തില്‍ പോത്തിനെ കെട്ടിവലിച്ചതിന് തെളിവ് സിസിടിവി ദൃശ്യങ്ങളാണ്.
മുറിവേറ്റ് വേദനക്കൊണ്ട് പുളഞ്ഞ മിണ്ടാപ്രാണിയെ മോഷ്ടാക്കള്‍ വഴിയരികില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. റോഡിലുരഞ്ഞ് കൈകാലുകള്‍ തകര്‍ന്നു കഴുത്തിലും സാരമായി മുറിവേറ്റു.
അവശനിലയായ പോത്തിനെ നാട്ടുകാര്‍ സമീപത്തെ ഒഴിഞ്ഞ പറമ്പിലേക്ക് മാറ്റിക്കെട്ടി. പോത്തിനെ കെട്ടിവലിക്കുന്ന വാഹനത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞെങ്കിലും വ്യക്തതയില്ല.
സംഭവത്തില്‍ പരാതിക്കാരില്ലാത്തതിനാല്‍ കേസെടുക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് പൊലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക