ലഖ്നൗ: കാമുകിയെ ഭർത്താവിന്റെ വീട്ടിൽ നിന്ന് വിളിച്ചിറക്കാൻ ശ്രമിച്ച 25കാരനായ യുവാവ് മർദനമേറ്റ് മരിച്ചു. ഉത്തർപ്രദേശിലെ ദിയോറിയയിലാണ് സംഭവം. ബുധനാഴ്ച രാത്രിയോടെ കാമുകിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കാൻ ശ്രമിക്കുന്നതിനിടെ യുവതിയുടെ ഭർത്താവിന്റെ ബന്ധുക്കളുടെ മർദനമേറ്റാണ് മരണമെന്ന് പൊലീസ് പറഞ്ഞു.
ബിഹാർ അതിർത്തി പ്രദേശമായ സിവാനിലെ പങ്കജ് മിശ്രയാണ് കൊല്ലപ്പെട്ടത്. ഗ്രാമത്തിലെ പെൺകുട്ടിയുമായി യുവാവ് പ്രണയത്തിലായിരുന്നു. എന്നാൽ ഡിസംബർ എട്ടിന് ഈ പെൺകുട്ടിയെ ഡിയോറിയ സ്വദേശിയായ വികാസ് പാണ്ഡേ വിവാഹം കഴിച്ചു. ഇതിന് പിന്നാലെ കാമുകിയെ തിരികെ എത്തിക്കാനുള്ള ശ്രമത്തിലായിരുന്നു പങ്കജ് മിശ്ര.
ബുധനാഴ്ച രാത്രി 11 ഓടെ യുവതിയുടെ ഭർതൃവീട്ടിൽ കാമുകനും സുഹൃത്തുക്കളും എത്തി. വീട്ടിൽ നിന്ന് യുവതിയെ കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ വീട്ടുകാരും ഇവരുമായി അടിപിടിയായി. ”സംഘർഷത്തെ തുടർന്ന് യുവതിയുടെ ഭർത്താവ് വികാസ് പാണ്ഡേക്കും പിതാവ് ജിതേന്ദ്ര പാണ്ഡേക്കും പരിക്കേറ്റു.
വീട്ടിൽ നിന്നുള്ള നിലവിളി കേട്ട് സമീപവാസികൾ ഓടിയെത്തുകയും പങ്കജിനെ പിടികൂടുകയും മർദിക്കുകയും ചെയ്തു. സംഭവം അറിഞ്ഞതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി യുവാവിനെ അടുത്തുള്ള ക്ലിനിക്കിലേക്കും അവിടെ നിന്ന് ജില്ലാ ആശുപത്രിയിലേക്കും മാറ്റി.
അവിടെ ചികിത്സയിലിരിക്കെ യുവാവ് മരിച്ചു”- ദിയോറിയ എസ്.പി ഡോ. ശ്രീപതി മിശ്രയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക