നിസ്സഹായതയും ദൈന്യവും നിറഞ്ഞ വാക്കുകളായിരുന്നു രഞ്ജിത്തിന്റേത്. പൊലീസുകാരനെതിരെ വിരൽചൂണ്ടി ആക്രോശിച്ച ആ പതിനേഴുകാരൻ തന്നെയാണോ ഇത് എന്നു നേരിട്ടുകണ്ടവർക്കു സംശയം. ആശ്വസിപ്പിച്ചവരോടെല്ലാം തല കുനിച്ചിരുന്നു സംഭവങ്ങൾ വിവരിച്ചു, രാജന്റെ ഇളയമകൻ രഞ്ജിത്. പ്ലസ്ടു കഴിഞ്ഞു നിൽക്കുകയാണ് രഞ്ജിത്. ജ്യേഷ്ഠൻ രാഹുൽ അപ്പുറത്തു തളർന്നിരിക്കുന്നു.
രഞ്ജിത് പറയുന്നതിങ്ങനെ :
‘‘ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി വരുന്ന കാര്യം അച്ഛൻ പൊലീസുകാരോടും കോടതി അധികാരികളോടും പറഞ്ഞു. ഞങ്ങൾ ഇറങ്ങിയില്ലെങ്കിൽ എല്ലാം തല്ലിപ്പൊളിക്കുമെന്ന മട്ടിലായിരുന്നു അവരുടെ നിൽപ്. അപ്പോഴേക്കും അച്ഛൻ അമ്മയെ ചേർത്തു പിടിച്ച് കുപ്പിയിൽ നിന്നു പെട്രോൾ തലയിലൊഴിച്ചു. തീ കൊളുത്തിയെങ്കിലും അച്ഛൻ തന്നെ അണച്ചു. വന്നവരെ പേടിപ്പിച്ചു വിടാനാണ് അച്ഛൻ ഇതു ചെയ്തത്.
എന്നാൽ ഒരു പൊലീസുകാരൻ ലൈറ്റർ തട്ടിത്തെറിപ്പിക്കാൻ ശ്രമിച്ചതോടെ തീ ആളിപ്പടർന്നു.
ഞങ്ങൾ താമസിച്ചിരുന്ന സ്ഥലത്തു തന്നെ അച്ഛനെ അടക്കണമെന്ന ആഗ്രഹം പറഞ്ഞപ്പോൾ ഇതു തർക്കഭൂമിയാണെന്നും ഇവിടെ അടക്കാൻ നിയമ തടസ്സമുണ്ടെന്നും പൊലീസ് പറഞ്ഞു. നാട്ടുകാർ മാറി നിന്നപ്പോഴാണ്, ഞാൻ കുഴിയെടുക്കാൻ തുടങ്ങിയത്. നിർത്തെടാ എന്നു പറഞ്ഞ് പൊലീസ് ദേഷ്യപ്പെട്ടു. അപ്പോഴാണ് സങ്കടത്തോടെ എനിക്ക് പൊലീസിനോട് പറയേണ്ടിവന്നത്. പൊലീസ് പിന്മാറിയതോടെ എന്റെ കയ്യിൽനിന്നു മൺവെട്ടി വാങ്ങി നാട്ടുകാരാണ് കുഴി പൂർത്തിയാക്കിയത്’’.
പ്രതികരിക്കാൻ ഇവിടെ എഴുതുക