ടോള്‍ബൂത്തുകളില്‍ നാളെ മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നതോടെ കെ.എസ്.ആര്.ടി.സിക്ക് സാമ്പത്തിക ചെലവേറും. ടോള്‍ ഒഴിവാക്കണമെന്ന ആവശ്യം ദേശീയപാത അതോറിറ്റി തള്ളിയതോടെ ടോള്‍ കൊടുക്കാതെ കെ.എസ്.ആര്.ടി.സിക്ക് ഇനി സര്‍വീസ് നടത്താനാകില്ല. സര്‍ക്കാര്‍ വാഹനങ്ങളില്‍ നിശ്ചിത എണ്ണത്തിന് മാത്രമായി ഇളവ് ചുരുങ്ങും.
പാലിയേക്കരയും വാളയാറും ഉള്‍പ്പടെ നാലിടത്താണ് സംസ്ഥാനത്ത് ടോള്‍ പിരിക്കുന്നത്. നിലവില്‍ ഒരിടത്തും കെ.എസ്.ആര്.ടി.സി ടോള്‍ കൊടുക്കുന്നില്ല. മുതല്‍ ടോള്‍ തുക അക്കൗണ്ടില്‍ നിന്ന് നേരിട്ട് പിടിക്കുന്ന ഫാസ്ടാഗ് സംവിധാനം അടുത്തദിവസം മുതല്‍ നിര്‍ബന്ധമാക്കിയതോടെ ടോള്‍ കൊടുക്കാതെ കെ.എസ്.ആര്.ടി.സിക്ക് ഇനി രക്ഷപെടാനാകില്ല.
കൊടുക്കാന്‍ തീരുമാനിച്ചാല്‍ വരുമാനത്തിന്റ നല്ലൊരുശതമാനം ഇതിനായി മാറ്റിവയ്ക്കേണ്ടിയും വരും. ടോള്‍ ഒഴിവാക്കണമെന്ന കെ.എസ്.ആര്.ടി.സിയുടെ അഭ്യര്‍ഥന നേരത്തെ തന്നെ ദേശീയപാത അതോറിറ്റി തള്ളിയതാണ്. മറ്റ് സംസ്ഥാനങ്ങളിലെ പൊതുഗതാഗത സര്‍വീസ് ടോള്‍ നല്കുമ്പോള് ഇവിടെ മാത്രം ഒഴിവാക്കാനാകില്ലെന്നാണ് മറുപടി.
ടോള്‍ബൂത്തിന് പത്തുകിലോമീറ്റര്‍ ചുറ്റുപാടുള്ള ബസുകള്‍ക്ക് അനുവദിച്ചിട്ടുള്ള ഇളവ് കെ.എസ്.ആര്.ടി.സിക്ക് മുഴുവന്‍ ബാധമാക്കി നല്കിയാല് ഫാസ്ടാഗ് എടുക്കാമെന്നായിരുന്നു ദേശീയപാത അതോറിറ്റിയുമായി നടത്തിയ ചര്‍ച്ചയില്‍ എം.ഡി പറഞ്ഞത്.
എന്നാല്‍ മുഴുവന്‍ ബസുകള്‍ക്കും ഇളവ് നല്‍കാനാകില്ലെന്ന് കരാര്‍ കമ്പനി അറിയിച്ചു. ഇതോടെ പാലിയേക്കരയിലൂടെ പോകുന്ന 350 ബസുകള്‍ക്ക് മാത്രം തല്ക്കാലം ഫാസ്ടാഗ് വയ്ക്കാമെന്ന് എം ഡി സമ്മതിച്ചിട്ടുണ്ട്.അവശ്യസര്‍വീസായി കണക്കാക്കി നിശ്ചിത സര്‍ക്കാര്‍ വാഹനങ്ങളെ ടോളില്‍ നിന്ന് നേരത്തെ ഒഴിവാക്കിയിട്ടുണ്ട്. ഇതിന്റ മറവില്‍ ഇളവ് ലഭിച്ചിരുന്ന മറ്റ് സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇനി ടോള്‍ കൊടുക്കേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക