ന്യൂസിലാന്‍ഡിനെതിരായ മത്സരത്തില്‍ പാകിസ്ഥാന് ഒര്ക്കാന് ഇഷ്ടപ്പെടുന്ന ഒന്നുമുണ്ടാകില്ല. കാരണം ഇത്രയും മനോഹരമായി അഥിതികളെ എങ്ങനെ കീഴ്പ്പെടുത്താമെന്നതാണ് ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ടാം വിജയത്തിലൂടെ കിവികള്‍ കാട്ടിത്തന്നു.
ചരിത്രത്തില്‍ ആദ്യമായാണ് ന്യൂസിലാന്‍ഡ് ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്. കോവിഡിന് ശേഷം മറ്റ് ടീമുകളേക്കാള്‍ ടെസ്റ്റ് മത്സരങ്ങള്‍ കളിക്കാന്‍ കഴിഞ്ഞത് ടീമിന് ഗുണം ചെയ്തു. പരമ്പരയിലെ രണ്ടു മത്സരങ്ങളും വിജയിച്ച് വീരോജ്വല പ്രകടനമാണ് കെയിന്‍ വില്യംസണിന്റെ നേതൃത്യത്തിലുള്ള ന്യൂസിലാന്‍ഡ് നിര കാഴ്ചവച്ചത്. രണ്ടാം ടെസ്റ്റില്‍ ഇന്നിംഗ്സിനും 176 റണ്‍സിനുമായിരുന്നു കിവികളുടെ ജയം. കെയ്ല്‍ ജാമിസണ് നേടിയ അഞ്ച് വിക്കറ്റുകളാണ് ന്യൂസിലാന്‍ഡിന്റെ അടിത്തറ പാകിയത്.
2017 മുതല്‍ ന്യൂസിലാന്‍ഡില്‍ കളിച്ച 17 മത്സരങ്ങളിലും ടീം തോല്‍വിയറിഞ്ഞിട്ടില്ലെന്ന പ്രത്യേകതയുമുണ്ട്. രണ്ടാം ഇന്നിംഗ്സില്‍ ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 659 റണ്‍സെന്ന ഉയര്‍ന്ന സ്കോര്‍ പിന്തുടരാനായിരുന്നു പാകിസ്ഥാന്റെ വിധി. എന്നാല്‍ 186 റണ്‍സില്‍ അവരുടെ ഇന്നിംഗ്സ് അവസാനിപ്പിക്കാന്‍ ന്യൂസിലാന്‍ഡ് ബൗളിംഗ് നിരയ്ക്ക് സാധിച്ചു.
രണ്ടാം ടെസ്റ്റിലും ഇരട്ട ശതകം നേടിയ ക്യാപ്റ്റന്‍ കെയിന്‍ വില്യംസണ് തന്നെയാണ് കളിയിലെ താരം. 238 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. ഇരട്ടശതകത്തോടെ പുതുവര്‍ഷത്തില്‍ ആദ്യമായി നേട്ടം സ്വന്തമാക്കുന്ന താരമെന്ന ഖ്യാതിയും വില്യംസണ് നേടി. കഴിഞ്ഞ വര്‍ഷത്തെ അവസാന ഇരട്ട ശതകവും താരത്തിന്റെ പേരിലായിരുന്നു. ടെസ്റ്റ് ചരിത്രത്തിലെ തന്റെ നാലാം ഇരട്ട ശതകമാണ് ക്യാപ്റ്റന്‍ സ്വന്തമാക്കിയത്. ഇതോടെ ടെസ്റ്റ് ബാറ്റ്സാമാന്‍മാരുടെ റാങ്കിങ്ങിലും വില്യംസണ്ഒന്നാമത്തെത്തി. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട്കോഹ്ലിയാണ് രണ്ടാം സ്ഥാനത്ത്.
പാകിസ്ഥാന്റെ തോല്‍വിയില്‍ ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാന് ഖേദം പ്രകടിപ്പിച്ചു. തുടരെയുള്ള രണ്ട് തോല്‍വികളും ടീമിന് വമ്പന്‍ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. മുന്‍ താരങ്ങളില്‍ നിന്നു പോലും ടീമിന് കുറ്റപ്പെടുത്തലുകള്‍ കേള്‍ക്കേണ്ടിവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക