ചില ആളുകൾ ചെയ്യുന്ന മോശം കാര്യങ്ങൾ ആരെയും ഞെട്ടിപ്പിക്കുന്നതാണ്. കോയമ്പത്തൂരിനടുത്ത് ഒരു യുവാവ് അറസ്റ്റിലായത് അത്തരത്തിലൊരു മോശം കാര്യം ചെയ്തതിനെ തുടർന്നാണ്. കുളിമുറിയിൽ കയറി സ്ത്രീകളുടെ അടിവസ്ത്രം തട്ടിയെടുത്ത് നശിപ്പിക്കുകയെന്നതാണ് ഇയാൾ ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം തമിഴ് നാട് പൊലീസാണ് യുവാവിനെ അറസ്റ്റു ചെയ്തത്. നേരംപോക്കിനായി ഒരു രസത്തിനാണ് ഇങ്ങനെ ചെയ്തിരുന്നതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.
കോയമ്പത്തൂരിന് അടുത്തുള്ള കോട്ടുചേരിയിലെ സുന്ദർരാജു (38) എന്നയാളെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. കോയമ്പത്തൂരിലെ ഒക്കിലിപാലിയത്തിൽ നിർമാണത്തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു. ജോലിക്കായി എത്തിയ സുന്ദർ രാജു അതേ പ്രദേശത്ത് ഒരു മുറി വാടകയ്ക്ക് എടുത്ത് താമസം തുടങ്ങി. സഹപ്രവർത്തകരും ഇയാൾക്ക് ഒപ്പം ഉണ്ടായിരുന്നു.
താമസം തുടങ്ങി അഞ്ചാം ദിവസം മുതൽ ഇയാൾ വിചിത്രമായി പെരുമാറാൻ തുടങ്ങിയതായി സഹപ്രവർത്തകർ പറയുന്നു. അതിനിടെയാണ് സമീപവാസികളായ അഞ്ചു സ്ത്രീകളുടെ അടിവസ്ത്രങ്ങൾ നശിപ്പിക്കപ്പെട്ടതായി പരാതി ഉയർന്നത്. കുളിമുറിയിൽ ഇട്ടിരുന്ന അടിവസ്ത്രങ്ങളാണ് നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ നടത്തിയ പരിശോധനയിലാണ് സുന്ദർ രാജുവാണ് ഇതിന് പിന്നിലെന്ന് മനസിലായത്. കോട്ടുചേരിയിൽ താമസം തുടങ്ങി അഞ്ചു ദിവസം കൊണ്ടാണ് ഇയാൾ സമീപപ്രദേശങ്ങളിലെ വീടുകളിലെ കുളിമുറിയിൽ കയറി സ്ത്രീകളുടെ അടി വസ്ത്രങ്ങൾ നശിപ്പിക്കാൻ തുടങ്ങിയത്.
സംഭവത്തിന് പിന്നിൽ സുന്ദർ രാജുവാണെന്ന് മനസിലാക്കിയതോടെയാണ് ചില സ്ത്രീകൾ ഇയാൾക്കെതിരെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ സുന്ദർ രാജുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. പ്രതിക്കെതിരെ ഐപിസി സെക്ഷൻ 354 (എ) പ്രകാരം കേസ് രജിസ്റ്റർ ചെയ്ത പൊലീസ് സുന്ദരാജിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക