തിരുവനന്തപുരം: സൈനികാവശ്യത്തിനെന്ന പേരില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് തട്ടിപ്പ് നടത്താൻ ശ്രമം.
ഹോട്ടലില്‍ വിളിച്ച് ഭക്ഷണം ഓര്‍ഡര്‍ ചെയ്ത ശേഷം ബില്‍ തുക അക്കൗണ്ടിലിട്ട് തരാമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്താൻ ശ്രമിച്ചത്. അസമിൽ നിന്നുള്ളവരാണ് തട്ടിപ്പിന് ശ്രമിച്ചതെന്ന് കണ്ടെത്തി.
സൈന്യവുമായി ബന്ധമുണ്ടെന്നു തോന്നിപ്പിക്കാനായി ഒരു കാര്‍ഡിന്റെ ചിത്രം വാട്ട്സ് ആപ്പില്‍ അയച്ചു കൊടുത്ത ശേഷമാണ് തട്ടിപ്പിന് ശ്രമം നടന്നത്. ഇതിന് പിന്നാലെ ഹോട്ടല്‍ മാനേജരോട് ഹോട്ടലിന്റെ എടിഎം കാര്‍ഡിന്റെ ചിത്രം അയക്കാന്‍ ആവശ്യപ്പെട്ടു. സംശയം തോന്നിയ മാനേജർ പണമില്ലാത്ത എടിഎം കാർഡിന്റെ ചിത്രങ്ങളാണ് അയച്ചു കൊടുത്തത്. എന്നാൽ അൽപ്പ സമയം കഴിഞ്ഞപ്പോൾ തന്നെ മറ്റൊരു കാർഡ് ആവശ്യപ്പെട്ട് വിളിയെത്തി. ഇതോടെ മാനേജർ സൈബർ സെല്ലിൽ വിവരമറിയിക്കുകയായിരുന്നു.
ഇതിന് മുൻപ് സമാന രീതിയില്‍ ശ്രീകാര്യത്തെ ഹോട്ടലിലും തട്ടിപ്പു നടത്താന്‍ ശ്രമിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ, അന്യസംസ്ഥാനത്ത് നടക്കുന്ന കുറ്റകൃത്യമായതിനാല്‍ പെട്ടെന്ന് നടപടിയെടുക്കാന്‍ കഴിയില്ലെന്നാണ് പോലീസിന്റെ നിലപാട്.
സംസ്ഥാനത്ത് മറ്റ് എവിടെയെങ്കിലും സമാനമായ രീതിയിൽ തട്ടിപ്പ് നടന്നോ എന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക