തിരുവനന്തപുരം : മല്‍സരിക്കുന്നെങ്കില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ മാത്രമേ ഇത്തവണ മല്‍സരിക്കുകയുള്ളുവെന്ന് വി.എസ് ശിവകുമാര്‍ എം.എല്‍.എ. ഇക്കാര്യം പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടി നേമത്തോ തിരുവനന്തപുരത്തോ മല്‍സരിക്കാനെത്തുമെന്ന പ്രചാരണങ്ങള്‍ക്കിടെയാണ് ശിവകുമാറിന്റ തുറന്നുപറച്ചില്‍. ഉമ്മന്‍ചാണ്ടി എവിടെ നിന്നാലും ജയിക്കുമെന്നും ശിവകുമാര്‍ പറഞ്ഞു.
തിരുവനന്തപുരത്ത് തുടര്‍ച്ചയായി രണ്ടുവട്ടം ജയിച്ചയാളാണ് വി.എസ് ശിവകുമാര്‍. എന്നാല്‍ കോര്‍പറേഷനില്‍ കോണ്‍ഗ്രസിനുണ്ടായ ദയനീയ തോല്‍വിക്ക് കാരണം ശിവകുമാറാണെന്നും നിയമസഭ തിരഞ്ഞെടുപ്പില്‍ അത് തിരിച്ചടിയാകുമെന്നും പ്രചാരണമുണ്ട്. അതുകൊണ്ടുതന്നെ വട്ടിയൂര്‍ക്കാവിലേക്കോ നേമത്തേക്കോ ശിവകുമാര്‍ മാറുമെന്ന അഭ്യൂഹവും ഉയര്‍ന്നിരുന്നു. ഇതിനിടയിലാണ് ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്തേക്ക് വരുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്.
ശിവകുമാര്‍ തിരുവനന്തപുരത്ത് തന്നെ ഉറച്ചുനിന്നാല്‍ വട്ടിയൂര്‍ക്കാവിലും നേമത്തും ശക്തരായ സ്ഥാനാര്‍ഥികളെ കണ്ടെത്തേണ്ടിവരും. മുന്‍ നെതര്‍ലെന്‍ഡ്സ് അംബാസിഡര്‍ വേണു രാജാമണിയുടെ പേരാണ് വട്ടിയൂര്‍ക്കാവില്‍ ഉയര്‍ന്നുകേള്‍ക്കുന്നത്. ബി.ജെ.പിയും സി.പി.എമ്മും തുല്യശക്തികളായ നേമത്ത് ഉമ്മന്‍ചാണ്ടി തന്നെ മല്‍സരിക്കണമെന്ന വാദവും കൂടുതല്‍ ശക്തമാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക