മോഷ്ടിച്ച ലോറിയുമായെത്തി, പഴയ പത്രമോഫിസിൽ സൂക്ഷിച്ചിരുന്ന ഒരു ടൺ പത്രക്കെട്ടുകൾ മോഷ്ടിച്ചുവിറ്റ യുവാവ് പിടിയിൽ. മാസങ്ങൾക്കുമുൻപ് ‘സിനിമാശൈലി’യിൽ നഗരത്തിലെ ഷോപ്പിങ് കോംപ്ലക്സിലെ സ്ഥാപനത്തിൽനിന്ന് ഇൻവെർട്ടർ ബാറ്ററികൾ മോഷ്ടിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ നെല്ലിക്കോട് പറയരുക്കണ്ടി അനീഷിനെയാണ്(36) നോർത്ത് അസി.കമ്മിഷണർ കെ.അഷ്റഫിന്റെ നേതൃത്വത്തിൽ സിറ്റി ക്രൈം സ്ക്വാഡും നടക്കാവ് എസ്ഐ സി.പി.ഭാസ്കരനും സംഘവും പിടികൂടിയത്.
എരഞ്ഞിപ്പാലം ബൈപാസിലെ ഇരുനിലക്കെട്ടിടത്തിലെ പഴയ പത്രം ഓഫിസിൽ കെട്ടിവച്ചിരുന്ന പഴയ പത്രക്കെട്ടുകളാണ് ജനുവരി ആദ്യവാരംമോഷണം പോയത്.
ഇവിടെ പിൻവശത്തെ ഷട്ടർ പൂട്ടിയിരുന്നില്ല. ബൈക്കിലെത്തി മോഷണത്തിനു പദ്ധതിയിട്ട ശേഷമാണ് അനീഷ് തൊണ്ടയാട് ബൈപാസിൽനിന്നു ലോറി മോഷ്ടിച്ചത്. ഈ ലോറി കെട്ടിടത്തിനു സമീപത്തു ചേർത്തുനിർത്തി പത്രക്കെട്ടുകൾ ലോറിയിലേക്കു തള്ളുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മോഷ്ടിച്ച പത്രക്കെട്ടുകൾ വെങ്ങളത്തെ ആക്രിക്കടയിൽ വിൽക്കാൻ കൊണ്ടുപോയി. തുടർന്ന് ലോറി തിരികെ തൊണ്ടയാട് കൊണ്ടുപോയി പാർക്ക് ചെയ്തു. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണു മോഷ്ടാവ് അനീഷാണെന്നു തിരിച്ചറിഞ്ഞത്. വിൽപന നടത്തിയ പത്രക്കെട്ടുകൾ ആക്രിക്കടയിൽ നിന്നു പൊലീസ് കണ്ടെടുത്തു.
ഇത്രയും പത്രക്കെട്ട് ഒരുമിച്ചു കൊണ്ടുവന്നപ്പോൾ സംശയം തോന്നിയ കടയുടമ ഈ കെട്ടുകൾ സൂക്ഷിച്ചു വയ്ക്കുകയായിരുന്നു. സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഒ.മോഹൻദാസ്, എം.ഷാലു, ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, സുമേഷ് ആറോളി, ഷഹീർ പെരുമണ്ണ, എ.പ്രശാന്ത് കുമാർ, ഷാഫി പറമ്പത്ത്, നടക്കാവ് സ്റ്റേഷനിലെ എസ്ഐ കെ.ദിനേശൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത്. കോവിഡ് പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മോഷണമാണെങ്കിലും മര്യാദ വേണമല്ലോ!
പത്രക്കെട്ട് കൊണ്ടുപോകാൻ മോഷ്ടിച്ച ലോറി മറിച്ചു വിൽക്കാതിരുന്നതെന്താണ് എന്ന് പൊലീസ് ചോദിച്ചു. ‘‘അത് ശരിയല്ലല്ലോ, ആ ലോറി ഒരാളുടെ ഉപജീവന മാർഗമല്ലേ സാറേ’’ എന്നായിരുന്നു അനീഷിന്റെ മറുപടി. ഒരു ടൺ പത്രക്കെട്ട് മോഷ്ടിച്ചാൽ കൊണ്ടുപോവാൻ പറ്റിയ ലോറി അന്വേഷിച്ചാണ് അനീഷ് തൊണ്ടയാട് എത്തിയത്. ബൈപാസിലെ മേൽപ്പാലത്തിനു താഴെ പാർക്കു ചെയ്തിരുന്ന ലോറി മോഷ്ടിച്ചു. പത്രം കടത്തിയ ശേഷം ലോറി തിരികെ കൊണ്ടുപോയി പാർക്ക് ചെയ്തു.
മോഷണത്തിൽ സ്വന്തം ശൈലിയാണ് അനീഷ് പിന്തുടരുന്നതെന്ന് പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലിൽ പൊലീസുമായി സഹകരിക്കും. മൂന്നാംമുറ പ്രയോഗിക്കാതെതന്നെ ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം നൽകും. മോഷണരീതിയും വിശദീകരിക്കും. ‘കിണ്ണം കട്ട കള്ളൻ’ സിനിമയിൽ ജഗതി ശ്രീകുമാറിന്റെ മോഷണശൈലി പിൻതുടർന്ന് പട്ടാപ്പകൽ ഗുഡ്സ് ഓട്ടോറിക്ഷ വിളിച്ചുവന്നാണ് അനീഷ് കംപ്യൂട്ടർ സ്ഥാപനത്തിൽനിന്ന് ബാറ്ററികൾ മോഷ്ടിച്ചത്. സമീപത്തെ ചുമട്ടുതൊഴിലാളികളുടെ സഹായത്തോടെയാണ് ബാറ്ററികൾ അന്ന് ഓട്ടോയിൽ കയറ്റിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക