തിരുവനന്തപുരം: പരിശോധനകളിൽ വരുത്തിയ കുറവാണ് സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകാൻ കാരണമെന്ന് കേന്ദ്ര സംഘത്തിന്റെ വിലയിരുത്തൽ. ആരോഗ്യമന്ത്രി കെ.കെ. ശൈലജയുമായി കൂടിക്കാഴ്ച നടത്തിയ സംഘം, നിലവിലെ സാഹചര്യത്തിൽ പ്രതിരോധം കടുപ്പിക്കണമെന്ന് നിർദ്ദേശിച്ചു.
പരിശോധനകളുടെ എണ്ണം പരമാവധി കൂട്ടാൻ സംസ്ഥാനത്തിന് നിര്‍ദ്ദേശം നൽകി. ടെസ്റ്റ് പോസിറ്റിവിറ്റി ഉയരുന്നതിലും സംഘം വിശദീകരണം തേടി. കേരളത്തില്‍ പരിശോധനകളുടെ എണ്ണം കുറവാണ് എന്നാണ് കേന്ദ്ര സംഘത്തിന്റെ വിലയിരുത്തല്‍. നിലവിലെ സാഹചര്യത്തില്‍ രോഗ വ്യാപനം കൂടാനാണ് സാധ്യതയെന്നാണ് സംഘത്തിന്റെ നിഗമനം. കോവിഡ് രോഗികളുടെ എണ്ണത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്താണ് കേരളം ഇപ്പോള്‍. ഇത് പ്രതിരോധ നടപടികളില്‍ ഉണ്ടായ പാളിച്ചയാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍.
അതേസമയം വ്യാഴാഴ്ച മുതൽ പരിശോധനകളുടെ എണ്ണം 80000 ത്തിനും മുകളിൽ എത്തിയ കാര്യം ആരോഗ്യമന്ത്രി കേന്ദ്ര സംഘത്തെ അറിയിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പ് കൂടി അടുത്ത സാഹചര്യത്തിൽ രോഗ വ്യാപനം കൂടാൻ സാധ്യത ഉണ്ടെന്നും നിയന്ത്രണം പരമാവധി കര്‍ശനമാക്കുമെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞ ഒരു മാസമായി രോഗ വ്യാപനം കൂടുതലായ തിരുവനന്തപുരം, കോട്ടയം, എറണാകുളം ജില്ലകളിലാണ് കേന്ദ്ര സംഘം സന്ദർശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക