തിരുവനന്തപുരം∙ ബിജെപിയിൽ ചേർന്ന മുൻ ഡിജിപി ജേക്കബ് തോമസ് പാർട്ടിക്കായി പഠന റിപ്പോർട്ട് തയാറാക്കുന്ന തിരക്കിൽ. കേരളത്തെ ബാധിക്കുന്ന വിഷയങ്ങളെക്കുറിച്ചുള്ള പഠന റിപ്പോർട്ട് തിരഞ്ഞെടുപ്പിനു മുൻപു ബിജെപി നേതൃത്വത്തിനു സമർപിക്കും. എൻഡിഎയുടെ തിരഞ്ഞെടുപ്പ് തയാറെടുപ്പിന്റെ ഭാഗമായാണു പഠനം. ജേക്കബ് തോമസ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നു ബിജെപി കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതായാണു സൂചന.
എറണാകുളം ജില്ലയിൽ ഏതെങ്കിലും മണ്ഡലത്തിൽ മത്സരിപ്പിക്കാനാണ് ആലോചന. ട്വന്റി ട്വന്റിയുടെ പിന്തുണയുള്ളതിനാൽ സാഹചര്യം അനുകൂലമാകുമെന്നാണു വിലയിരുത്തൽ. മത്സരിക്കുന്ന കാര്യത്തിൽ പ്രതികരിക്കാൻ ജേക്കബ് തോമസ് തയാറായില്ല.
‘തിരഞ്ഞെടുപ്പിൽ മത്സരിക്കണോ അതോ സ്ഥാനാർഥികൾക്കായി പ്രവർത്തിക്കണോ എന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല’– ജേക്കബ് തോമസ് പറഞ്ഞു. കേരളത്തെ ബാധിക്കുന്ന വിഷയങ്ങളും അതിനെ മറികടക്കാനുള്ള വഴികളുമാണു റിപ്പോർട്ടിൽ ഉൾപ്പെടുത്തുന്നത്. കേരളത്തിന്റെ കടക്കെണി, യുവാക്കളുടെ തൊഴിലില്ലായ്മ, പിഎസ്സി നിയമനങ്ങളിലെ കാലതാമസം, ഭക്ഷണത്തിലെ മായം, കുടിവെള്ളപ്രശ്നം, ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ തുടങ്ങിയവ റിപ്പോർട്ടിൽ ഇടംപിടിക്കും.
മാനേജ്മെന്റിലും അഗ്രികൾച്ചറിലും രണ്ടു പിഎച്ച്ഡി നേടിയ ആളാണു ജേക്കബ് തോമസ്. രാജ്യമറിയുന്ന സ്ട്രാറ്റജി അധ്യാപകനുമാണ്. 15 സർക്കാർ വകുപ്പുകളിൽ ജോലി ചെയ്തു. കേരളം നേരിടുന്ന പ്രശ്നങ്ങളുടെ മൂലകാരണം കണ്ടെത്തുകയാണു പഠനത്തിന്റെ ലക്ഷ്യമെന്നു ജേക്കബ് തോമസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക