ചെന്നൈ: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ ആധിപത്യം ലക്ഷ്യമിട്ട് ഇംഗ്ലീഷ് നിര. രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സ് എന്ന നിലയിലാണിപ്പോള്‍.
നായകന് വിരാട് കോഹ്ലിയും അക്ഷര്‍ പട്ടേലുമാണ് ഇപ്പോള്‍ ക്രീസില്‍. ശുഭ്മാന്‍ ഗില്‍(14), രോഹിത് ശര്‍മ്മ(26), ചെതേശ്വര്‍ പുജാര(7), ഋഷഭ് പന്ത്(8), അജിങ്ക്യ രഹാനെ(10) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ പുറത്തായത്
ആദ്യ ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിനെ 134 എന്ന ചെറിയ സ്കോറില്‍ എറിഞ്ഞൊതുക്കിയതിന്റെ ആത്മവിശ്വാസവുമായാണ് ഇന്ത്യ കളത്തിലിറങ്ങിയത്. 195 റണ്‍സിന്റെ ലീഡുമായി ഇറങ്ങിയ ഇന്ത്യക്ക് നിലവില്‍ 292 റണ്‍സിന്റെ ലീഡുണ്ട്.
മൂന്നാം ദിനം മികച്ച സ്കോര്‍ കണ്ടെത്തി രണ്ടാം ഇന്നിംഗ്സിലും ഇംഗ്ലണ്ടിനെതിരെ മേല്‍കൈ നേടാനാകും ഇന്ത്യന്‍ ശ്രമം. എന്നാല്‍ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ കളം നിറഞ്ഞതുപോലെ രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലീഷ് ആധിപത്യം ദൃശ്യമാവുകയാണ്.
23.5 ഓവറില്‍ 43 റണ്‍സ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തിയ രവിചന്ദ്രന്‍ ആശ്വിനാണ് ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യക്ക് മേല്‍കൈ നേടിത്തന്നത്. ആദ്യ ടെസ്റ്റ് കളിക്കാനിറങ്ങിയ അക്ഷര്‍ പട്ടേലും മികച്ച രീതിയില്‍ പന്തെറിഞ്ഞു. 20 ഓവറില്‍ 40 റണ്‍സ് വിട്ടുകൊടുത്ത് ഇംഗ്ലീഷ് ക്യാപ്റ്റന്‍ ജോ റൂട്ടിന്റേതടക്കം രണ്ട് പ്രധാന വിക്കറ്റുകളാണ് അക്ഷര്‍ വീഴ്ത്തിയത്. ഇശാന്ത് ശര്‍മ്മ രണ്ട് വിക്കറ്റും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും വീഴ്ത്തി.
ആദ്യ ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് നിരയില്‍ 42 നേടിയ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സിന് മാത്രമാണ് പൊരുതി നില്ക്കാന് സാധിച്ചത്. അതേസമയം രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യയൊരുക്കിയ സ്പിന്‍ കെണി ഇന്ത്യക്കെതിരെ പ്രയോഗിക്കാനൊരുങ്ങുകയാണ് ഇംഗ്ലണ്ട്. 15 ഓവറെറിഞ്ഞ ജാക്ക് ലീച്ച് നിലവില്‍ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. മോയിന്‍ അലി രണ്ട് വിക്കറ്റുകളും വീഴ്ത്തി. ഇന്ത്യന്‍ സ്കോര്‍ ഉയര്‍ത്താതെ ഇന്ന് തന്നെ പുറത്താക്കിയാല്‍ ഇംഗ്ലണ്ടിന് ജയപ്രതീക്ഷകള്‍ നിലനിര്‍ത്താം.
എന്നാല്‍ ആദ്യ ഇന്നിംഗ്സിന് സമാനമായി ബോളിംഗ് നിരയുടെ കരുത്തില്‍ ഇന്ത്യ മുന്നേറിയാല്‍ രണ്ടാം ടെസ്റ്റ് ഇന്ത്യക്കൊപ്പം നില്ക്കും. മൂന്ന് സ്പിന്നേഴ്സിന്റെ കരുത്തിലാണ് ഇന്ത്യ മുന്നേറുന്നത്.
ഷഹ്ബാസ് നദീമിന് പകരമെത്തിയ ഇടം കൈയന്‍ ബോളര്‍ കുല്‍ദീപ് യാദവിന് വിക്കറ്റൊന്നും നേടാനായില്ലെങ്കിലും താരം മികച്ച രീതിയില്‍ പന്തെറിഞ്ഞിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ നാണൂറ് റണ്‍സെങ്കിലും ലീഡ് സ്വന്തമാക്കി ഇംഗ്ലണ്ടിനെ ബാറ്റിംഗിനയക്കാനാകും ഇന്ത്യയുടെ ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക