സംസ്ഥാനത്ത് വാഹന പരിശോധന കര്‍ശനമാക്കാന്‍ ഒരുങ്ങുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. ഇതിനായി മോട്ടോര്‍വാഹനവകുപ്പിന്റെ അത്യാധുനിക കണ്ട്രോള് റൂമുകള്‍ സജ്ജമായിക്കഴിഞ്ഞു. ഒരേസമയം രണ്ടുലക്ഷം വാഹനങ്ങള്‍ നിരീക്ഷിക്കാന്‍ കഴിയുന്ന വിധത്തിലാണ് ഈ കണ്ട്രോള് റൂമുകളുടെ പ്രവര്‍ത്തനമെന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, കോട്ടയം, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കണ്ട്രോള്റൂമുകള് പ്രവര്‍ത്തിച്ചുതുടങ്ങി.
ഓട്ടോമേറ്റഡ് നമ്പര്‍ റെക്കഗ്നീഷന്‍ ക്യാമറകളോടു കൂടിയാണ് ഈ കണ്ട്രോള് റൂമുകള്‍ പ്രവര്‍ത്തിക്കുക. റഡാര്‍ സംവിധാനത്തിന്റെ സഹായത്തോടു കൂടിയാണ് ഈ ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നത്. ഗതാഗതനിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ മനുഷ്യസഹായമില്ലാതെ പിഴചുമത്താന്‍ കഴിയുന്ന സംവിധാനമാണിത്. മാര്‍ച്ചോടെ 14 ജില്ലകളിലും കണ്ട്രോള് റൂമുകള്‍ സജ്ജമാകും. 2021-ല്‍ 50 ശതമാനം റോഡ് അപകടങ്ങള്‍ കുറയ്ക്കുകയാണ് മോട്ടോര്‍വാഹനവകുപ്പിന്റെ ലക്ഷ്യം.
പ്രധാന റോഡുകളിലാണ് ക്യാമറകള്‍ ഘടിപ്പിക്കുക. വയര്‍ലെസ് ക്യാമറകള്‍ ആയതിനാല്‍ ഇടയ്ക്കിടെ സ്ഥാനം മാറ്റാനാകും. അതുകൊണ്ടുതന്നെ ക്യാമറയുള്ള സ്ഥലങ്ങള്‍ കണ്ടെത്തി അപ്പോള്‍ മാത്രം വാഹനത്തിന്റെ വേഗത കുറച്ച് രക്ഷപ്പെടുന്ന രീതി ഇനിമുതല്‍ നടക്കില്ല. അമിതവേഗം പിടികൂടുന്നതിനു നാലുമൊബൈല്‍ യൂണിറ്റുകള്‍കൂടി വരുന്നുണ്ട്. മാത്രമല്ല 700 ഓട്ടോമേറ്റഡ് നമ്പര്‍ റെക്കഗ്നീഷന്‍ ക്യാമറകള്‍കൂടി സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. രണ്ടുമാസത്തിനുള്ളില്‍ ഇവയും പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകും എന്നുമാണ് റിപ്പോര്‍ട്ടുകള്‍.
സംസ്ഥാന കണ്ട്രോള് റൂമിന്റെയും ആറു ജില്ലാ കണ്ട്രോള് റൂമുകളും മന്ത്രി എ കെ ശശീന്ദ്രന് ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക