കാഞ്ഞങ്ങാട്: ജീവനൊടുക്കാനായി യുവതി എലിവിഷം കലര്‍ത്തി വച്ച ഐസ്ക്രീം എടുത്ത് കഴിച്ച് നാലു വയസുകാരന് ദാരുണാന്ത്യം.കാഞ്ഞങ്ങാടിന് അടുത്ത് അജാനൂര്‍ കണ്ടാപുരം സ്വദേശിയായ അദ്വൈതാണ് മരിച്ചത്.
യാദൃച്ഛികമായി എലിവിഷം ചേര്‍ത്ത ഐസ്ക്രീം കുട്ടി കഴിക്കുകയായിരുന്നു എന്ന് ഹോസ്ദുര്‍ഗ് പൊലീസ് പറഞ്ഞു. 28 കാരിയായ അമ്മ വര്‍ഷ കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയിലും 19 കാരിയായ സഹോദരി ദൃശ്യ പരിയാരം മെഡിക്കല്‍ കോളജിലും ചികില്‍സയിലാണ്. ആത്മഹത്യ ചെയ്യാനായി ഫെബ്രുവരി 11 ന് വ്യാഴാഴ്ച ഐസ്ക്രീമില് യുവതി എലിവിഷം ചേര്‍ത്ത് വയ്ക്കുകയായിരുന്നു ഇതിനിടെയില്‍ ക്ഷീണം മൂലം യുവതി ഉറങ്ങിപ്പോവുകയും ചെയ്തു.
ഉണര്‍ന്ന് നോക്കിയപ്പോള്‍ മേശപ്പുറത്തു വെച്ചിരുന്ന രണ്ട് ബോക്സ് ഐസ്ക്രീമും കാണാനില്ലായിരുന്നു. ഇത് വര്‍ഷയുടെ കുട്ടികളായ അദ്വൈതും രണ്ടു വയസുള്ള നിസ്സാനും , യുവതിയുടെ സഹോദരി ദൃശ്യയും കഴിക്കുകയായിരുന്നു. ആര്‍ക്കും അസ്വസ്ഥതകളൊന്നും തോന്നാതിരുന്നതിനാല്‍ വര്‍ഷ ഇക്കാര്യം ആരോടും പറഞ്ഞില്ല. തുടര്‍ന്ന് രാത്രി ആയതോടെ അദ്വൈത് ഛര്‍ദ്ദിക്കാന്‍ തുടങ്ങി. തുടര്‍ന്ന് അവശ നിലയിലായ അദ്വൈത് പുലര്‍ച്ചയോടെ മരിക്കുകയായിരുന്നു.
പിറ്റേന്ന് വര്‍ഷയുടെ സഹോദരി ദൃശ്യയും കുഴഞ്ഞു വീണു. ഇതോടെയാണ് സംഭവത്തില്‍ പൊലീസ് അന്വേഷണം നടന്നത്. മരിച്ച അദ്വൈതിന്റെ ആന്തരികാവയവങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചതായി പോലീസ് പറഞ്ഞു. വര്‍ഷ, രണ്ടു സഹോദരികള്‍, അമ്മ, വര്‍ഷയുടെ രണ്ടു കുട്ടികള്‍ എന്നിവരാണ് വീട്ടില്‍ താമസിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക