വ്യവസായ മന്ത്രി ഇപി ജയരാജന് ലഭിച്ച നിവേദനത്തിലെ ഉള്ളടകം എഗ്രിമെന്റ് എന്ന പേരില്‍ പ്രചരിക്കുന്നുണ്ടെന്നും അതില്‍ ദുരൂഹതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അത് എങ്ങനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കൈവശം എത്തിയെന്നും അക്കാര്യം അദ്ദേഹം തന്നെ വെളിപ്പെടുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കെ സെക്രട്ടറിയായിരുന്നയാളാണ് ഇപ്പോഴത്തെ ഫിഷറീസ് വകുപ്പ് സെക്രട്ടറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”മത്സ്യബന്ധനത്തിന് പോകാന്‍ തയ്യാറാകുന്ന തൊഴിലാളികളെ ആഴക്കടല്‍ യാനങ്ങളുടെ ഉടമകളാക്കുന്ന നയമാണ് സംസ്ഥാനത്തിന്റെ ലക്ഷ്യം. അതില്‍ കോര്‍പ്പറേറ്റുകള്‍ക്ക് സ്ഥാനമില്ല. ആഴക്കടല്‍ മത്സ്യബന്ധനത്തിന് വിദേശീയ-തദ്ദേശീയ യാനങ്ങളെ അനുവദിക്കില്ലെന്ന ഫിഷറീസ് നിലപാട് മറികടന്ന് ഒരു പദ്ധതിക്കും അനുമതി നല്‍കില്ല.
അതില്‍ നിന്ന് ഒരിഞ്ച് പിന്നോട്ട് പോകുന്ന സര്‍ക്കാരല്ല ഇത്. സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികള്‍ക്ക് എതിരാണെന്ന പുകമറ സൃഷ്ടിച്ച് തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാമെന്ന വ്യാമോഹം ആര്‍ക്കും വേണ്ട.
അര്‍ധസൈനിക വിഭാഗങ്ങളില്‍ നിന്ന് വിരമിച്ച ഭടന്മാര്ക്കും, ഭാര്യമാര്‍ക്കും മരിച്ചവര്‍ക്കും വസ്തുനികുതി ഒഴിവാക്കി നല്കാന് തീരുമാനിച്ചു. സര്‍ക്കാരോ വകുപ്പോ ഒരു എംഒയു ഒപ്പിട്ടിട്ടില്ല. ഏതെങ്കിലും പൊതുമേഖലാ സ്ഥാപനം ഒപ്പിട്ടിട്ടുണ്ടെങ്കില്‍ പിന്നീടേ സര്‍ക്കാരിന്റെ പരിഗണനയ്ക്ക് വരുകയുള്ളു. അപ്പോള്‍ അതില്‍ നിലപാടെടുക്കും.”
”കെഎസ്ഐഡിസിയുടെ അടുത്ത് അവര്‍ എത്തിയത് നേരത്തെ നടന്ന ശ്രമത്തിന്റെ ഭാഗമായാണ്. ആലപ്പുഴയില്‍ മെഗാ മറൈന്‍ ഫുഡ് പാര്‍ക്ക് കെഎസ്ഐഡിസി ആരംഭിച്ചു. പള്ളിപ്പുറത്ത് ഇന്റസ്ട്രിയല്‍ ഗ്രോത്ത് സെന്ററിലാണ് പാര്‍ക്ക്. ഈ കമ്പനി അവിടെ സ്ഥലത്തിന് വേണ്ടി നേരത്തെ അപേക്ഷ നല്കി.
കെഎസ്ഐഡിസി അതിന് മറുപടി നല്കി. കമ്പനി ഇതുവരെ അവിടെ സ്ഥലം എടുത്തിട്ടില്ല. ഇതെല്ലാം സാധാരണ നടപടിക്രമത്തിന്റെ ഭാഗമായ കാര്യമാണ്. സര്‍ക്കാരിനെ അറിയിച്ചേ ഒരു കരാറില്‍ ഒപ്പിടാവൂ എന്നില്ല. സര്‍ക്കാരിന്റെ ശ്രദ്ധയില്‍ അക്കാര്യം അറിയിച്ചില്ല. ബന്ധപ്പെട്ട സെക്രട്ടറിയും അതറിഞ്ഞിട്ടില്ല.
അതില്‍ ചില ദുരൂഹതകളുണ്ട്. 2021 ഫെബ്രുവരി 11നാണ് ഈ കമ്പനിയുടെ പ്രതിനിധികളെന്ന് പറഞ്ഞ് രണ്ടുപേര്‍ വ്യവസായമന്ത്രിയുടെ ഓഫീസിലെത്തി ഫിഷറീസ് റിസര്‍ച് ഡവലപ്മെന്റില്‍ അസന്റില്‍ ധാരണാപത്രം ഒപ്പുവെച്ച് മന്ത്രിസഭ അംഗീകാരം നല്‍കണമെന്ന് ആവശ്യപ്പെട്ടത്. ആ നിവേദനത്തിലെ ഉള്ളടക്കമാണ് എഗ്രിമെന്റ് എന്ന നിലയില്‍ പ്രചരിപ്പിക്കുന്നത്.
അതെങ്ങനെ പ്രതിപക്ഷ നേതാവിന്റെ പക്കലെത്തി. അക്കാര്യം അദ്ദേഹം തന്നെ പങ്കുവെക്കണം. രമേശ് ചെന്നിത്തല മന്ത്രിയായിരിക്കെ സെക്രട്ടറിയായിരുന്നയാളാണ് ഇപ്പോഴത്തെ ഫിഷറീസ് വകുപ്പ് സെക്രട്ടറി.”
പ്രതികരിക്കാൻ ഇവിടെ എഴുതുക