തിരുവനന്തപുരം : അഭിനയംകൊണ്ടും സൗന്ദര്യംകൊണ്ടും ഇന്ത്യന് സിനിമയിൽ ജ്വലിച്ച താരറാണി ശ്രീദേവി ഓർമയായിട്ട് മൂന്ന് വർഷം. ആരാധകരെയും സിനിമാ മേഖലയെയും ഒരുപോലെ ഞെട്ടിച്ച ഒന്നായിരുന്നു ബോളിവുഡിൽ അഞ്ചു ദശാബ്ദത്തോളം തിളങ്ങി നിന്ന ശ്രീദേവിയുടെ അകാലമരണം.
ബാലതാരമായാണ് ശ്രീദേവി വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. തന്റെ നാലാം വയസ്സിൽ തുണൈവൻ എന്ന തമിഴ് ചിത്രത്തിൽ ഒരു ബാലതാരമായി അഭിനയം തുടങ്ങിയ താരം 1980-കളിലാണ് നായിക വേഷം ചെയ്തുതുടങ്ങിയത്. ബാലചന്ദർ തന്റെ ശിഷ്യരായ കമൽ ഹാസനും രജനീകാന്തിനുമൊപ്പം ‘മുണ്ട്ര് മുടിച്ച്’ എന്ന ചിത്രത്തിൽ പതിമൂന്നുകാരിയായ ശ്രീദേവിയെ നായികയാക്കി. തുടർന്ന് കമലിനും രജനിക്കുമൊപ്പം നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. പിന്നാലെ ബോളിവുഡിലേക്ക് ചേക്കേറിയ താരം, പതുക്കെ പതുക്കെ ബോളിവുഡിന്റെ താരറാണിയായി മാറുകയായിരുന്നു. 1983 ൽ ജിതേന്ദ്രയുടെ നായികയായതോടെ ബോളിവുഡിലെ തിരക്കേറിയ താരമായി. ലേഡി സൂപ്പർ സ്റ്റാർ എന്ന പദവിയും ശ്രീദേവിയെ തേടിയെത്തി.
സൂപ്പർ താരം മിഥുൻ ചക്രവർത്തിയുമായി പ്രണയത്തിലായെന്നും അവർ വിവാഹം ചെയ്തുവെന്നും വാർത്തകളുണ്ടായിരുന്നു. എന്നാൽ വിവാദങ്ങൾക്കൊടുവിൽ അനിൽ കപൂറിന്റെ സഹോദരൻ ബോണി കപൂറിനെ 1996ൽ വിവാഹം ചെയ്തു. 1997 ൽ സിനിമയിൽനിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചെങ്കിലും 2012 ൽ ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന സിനിമയിലൂടെ തിരിച്ചെത്തി. ഭർത്താവ് ബോണി കപൂർ നിർമ്മാണം ചെയ്ത മോം ആയിരുന്നു അവസാന ചിത്രം.
ജാൻവി കപൂർ, ഖുഷി കപൂർ എന്നീ രണ്ടു മക്കളാണ്. ‘ധടക്’ സിനിമയിലൂടെ ജാൻവി ബോളിവുഡിലേക്കെത്തിയിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിൽ അഭിനയിച്ചിട്ടുള്ള ശ്രീദേവി മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും നേടിയിട്ടുണ്ട്.
കുടുംബാംഗങ്ങൾക്കൊപ്പം ദുബായിലെത്തിയ താരത്തെ ഹോട്ടൽ മുറിയിലെ ബാത്ത്ടബ്ബിൽ 2018 ഫെബ്രുവരി 24 ന് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക