കോവിഡിന്റെപേരിൽ കേരളത്തിൽനിന്നുള്ളവർക്ക് കർണാടക സർക്കാർ ഏർപ്പെടുത്തിയ യാത്രാവിലക്കിൽ അനിശ്ചിതത്വം . കാസർകോട് ജില്ലയിൽനിന്ന് ദക്ഷിണ കന്നഡ, കുടക് എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാരെ ബുധനാഴ്ച പരിശോധനയില്ലാതെ കടത്തിവിട്ടു.
ദക്ഷിണ കന്നഡയിലേക്ക് പോകുന്നവർക്ക് ഒരാഴ്ചത്തേക്ക് കോവിഡ് നെഗറ്റീവ് റിപ്പോർട്ട് നിർബന്ധമാക്കില്ലെന്ന് ജില്ലാ അധികൃതർ അറിയിച്ചു. ശക്തമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണിത്. എന്നാൽ, ഇതുസംബന്ധിച്ച് ഉത്തരവിറങ്ങിയില്ല. കാസർകോട് ജില്ലയിൽനിന്ന് കർണാടകത്തിലേക്കുള്ള 17 റോഡുകളിൽ അഞ്ചെണ്ണമാണ് തുറന്നത്. ഇതിലൂടെ വാഹനങ്ങൾ കടത്തിവിട്ടു.
കർണാടകയുടെ വിലക്കിനെതിരെ അഡ്വ. ബി സുബയ്യ റൈ നൽകിയ ഹർജിയിൽ മാർച്ച് അഞ്ചിന് സത്യവാങ്മൂലം നൽകാൻ സർക്കാരിനോട് കർണാടക ഹൈക്കോടതി ആവശ്യപ്പെട്ടു. കർണാടകയുടെ തീരുമാനത്തെ കോടതി വാക്കാൽ വിമർശിച്ചു. രാജ്യത്ത് അൺലോക്ക് മാർഗനിർദേശങ്ങൾ നിലനിൽക്കെ എങ്ങനെ ഇത്തരമൊരു തീരുമാനം ഉണ്ടായെന്ന് കർണാടക സർക്കാരിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറലിനോട് കോടതി ചോദിച്ചു.
ദിവസേന വന്നുപോകുന്നവർക്ക് കോവിഡ് നെഗറ്റീവ് റിപ്പോർട്ട് ഒഴിവാക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി അശ്വന്ത് നാരായൺ മംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വന്ന് താമസിക്കുന്നവർക്ക് പരിശോധന വേണമെന്നും അദ്ദേഹം പറഞ്ഞു. വിലക്ക് നീക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചതോടെ സമ്മർദത്തിലായ കർണാടക സർക്കാർ തീരുമാനത്തിൽനിന്ന് പിന്മാറുമെന്നാണ് കരുതുന്നത്. കർണാടകത്തിലേക്ക് പോകുന്ന യാത്രക്കാർക്ക് ആർടിപിസിആർ പരിശോധനാഫലം കർശനമാക്കിയതിൽ പ്രതിഷേധിച്ച് നാട്ടുകാരും യാത്രക്കാരും കൂട്ടുപുഴ പാലം ഉപരോധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക