കൊൽക്കൊത്ത; തൃണമൂൽ കോൺഗ്രസ് രാജ്യസഭാ എം. പിയായിരുന്ന നടൻ മിഥുൻ ചക്രബർത്തി ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നു. കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നതിന് തൊട്ട് മുൻപാണ് അദ്ദേഹം ബി. ജെ. പിയിൽ ചേർന്നത്.
ബി. ജെ. പി നേതാവ് കൈലാഷ് വിജയവർഗിയ, ആർ. എസ്. എസ് മേധാവി മോഹൻ ഭാഗവത് എന്നിവരുമായി മിഥുൻ ചക്രവർത്തി അടുത്തിടെ നടത്തിയ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതോടെ അദ്ദേഹം ബി. ജെ. പിയിൽ ചേരുമെന്ന തരത്തിൽ ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു.
മെഗാ റാലിയെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി മോദി എത്തുന്ന ബ്രിഗേഡ് പരേഡ് മൈതാനത്തെ വേദിയിൽ വച്ചാണ് ബി. ജെ. പി നേതാക്കളായ കൈലാഷ് വിജയവർഗിയ, സുവേന്ദു അധികാരി, ദിലീപ് ഘോഷ്, മുകുൾ റോയ്, രൂപ ഗാംഗുലി എന്നിവർ ചേർന്ന് മിഥുൻ ചക്രബർത്തിയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തത് .
പഴയ ബംഗാളി സൂപ്പർസ്റ്റാറായ മിഥുൻ ചക്രബർത്തിക്ക് ഇപ്പോഴും ബംഗാളിൽ ആരാധകരുണ്ട്. മുൻപ് ഇടത് പക്ഷത്ത് സജീവമായിരുന്ന അദ്ദേഹം പിന്നീട് ടി. എം. സിയിൽ ചേർന്നെങ്കിലും ഏതാനും വർഷങ്ങൾക്ക് ശേഷം രാജിവച്ചു.
വർഷങ്ങളോളം രാഷ്ട്രീയ വലയത്തിൽ നിന്ന് വിട്ടുനിന്ന ശേഷം 2021 ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മിഥുൻ ചക്രബർത്തി ബി. ജെ. പിയിൽ ചേരുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക