കൊൽക്കത്ത: ഇന്ധന, പാചക വാതക വില വർധനവുകളിൽ പ്രതിഷേധിച്ച് പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസിന്റെ പദയാത്ര. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ബിജെപിയുടെ മെഗാ റാലിക്കു മറുപടി കൂടിയായാണ് പദയാത്ര.
മോദി കൊൽക്കത്തയിലെ റാലിയിൽ പങ്കെടുത്തപ്പോൾ സ്ത്രീകളടക്കം ആയിരക്കണക്കിന് അണികളെ പങ്കെടുപ്പിച്ചു സിലിഗുഡിയിലാണു മമത പദയാത്ര നടത്തിയത്.
നരേന്ദ്ര മോദിയും അമിത് ഷായും ആണ് ഇന്ത്യയിലെ ഏക സിൻഡിക്കേറ്റെന്ന് മമത വിമർശിച്ചു. രാജ്യത്തു കോവിഡ് മഹാമാരിയുണ്ടായി, ഇന്ധന വില കുതിക്കുന്നു. പക്ഷേ എവിടെയും പ്രധാനമന്ത്രിയെ കാണാനില്ല. നിങ്ങൾക്കു സൗജന്യമായി അരി കിട്ടുന്നുണ്ട്. അതു പാകം ചെയ്യാൻ വലിയ വില കൊടുത്തു പാചക വാതകം വാങ്ങണം. നമ്മുടെ ശബ്ദം അവരെ കേൾപ്പിക്കാൻ നല്ല ശക്തിയിൽ പ്രതിഷേധിക്കണമെന്നും മമത പറഞ്ഞു.
‘ബംഗാളിൽ മാറ്റം ഉണ്ടാകുമെന്നാണു മോദി പറയുന്നത്. ബംഗാളിലല്ല, ഡൽഹിയിലാണു മാറ്റമുണ്ടാകുക. ഇന്ധനവില കുതിച്ചുയരുമ്പോൾ മോദി സ്വപ്നങ്ങൾ വിൽക്കുകയാണ്. ഉത്തർപ്രദേശ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളേക്കാളും സുരക്ഷിതരാണു ബംഗാളിലെ സ്ത്രീകൾ. ഓരോരുത്തരോടായി പോരിനു ഞാനൊരുക്കമാണ്‘.
ബിജെപി വോട്ട് വാങ്ങാൻ ശ്രമിക്കുകയാണെങ്കിൽ അവരിൽ നിന്നു പണം വാങ്ങുക, തൃണമൂലിനു വോട്ട് രേഖപ്പെടുത്തുക. എല്ലായിടത്തും നുണ പറയുന്ന ഒരു പ്രധാനമന്ത്രിയെ ഇതുവരെ കണ്ടിട്ടില്ല. ഒന്നുമറിയില്ലെങ്കിലും അദ്ദേഹത്തിനു നുണ പറയാനറിയാമെന്നും മമത വിമർശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക