സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വയനാട് മാനന്തവാടി മണ്ഡലത്തിൽ പി.കെ. ജയലക്ഷ്മി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. പാർട്ടിയുടെ വിവിധ ഘടകങ്ങളിലെ യോഗങ്ങളാണ് ഇപ്പോൾ നടക്കുന്നത്. മാനന്തവാടി മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥികളിൽ ആദ്യപേരുകാരിയാണ് മുൻ മന്ത്രി കൂടിയായ പി.കെ. ജയലക്ഷ്മി.
സ്ഥാനാർഥി നിർണയം സംബന്ധിച്ച് അവസാന തീരുമാനം എടുക്കേണ്ടത്, ഹൈക്കമാൻഡാണ്. സംഘടനാ തലത്തിലുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളാണ് നിലവിൽ ആരംഭിച്ചത്.
ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയെ മാനന്തവാടിയിലും ജയലക്ഷ്മിയെ സുൽത്താൻ ബത്തേരിയിലും മത്സരിപ്പിക്കുന്നത് സംബന്ധിച്ച് നേരത്തെ ചർച്ചകളുണ്ടായിരുന്നു. എന്നാൽ, മണ്ഡലം മാറ്റണമെന്ന കാര്യം ശ്രദ്ധയിൽ പെട്ടിട്ടില്ല. നിലവിൽ അത്തരം ചർച്ചകളുമില്ലെന്ന് ജയലക്ഷ്മി പറഞ്ഞു.
കോൺഗ്രസിലെ പ്രശ്നങ്ങളായിരുന്നു 2016 ലെ ജയലക്ഷ്മിയുടെ പരാജയത്തിന് കാരണം. നിലവിൽ യു.ഡി.എഫ് ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നത്. 1307 വോട്ടുകൾക്കാണ് പി.കെ. ജയലക്ഷ്മി, ഒ.ആർ കേളു എം.എൽ.എയോട് പരാജയപ്പെട്ടത്. ഇക്കുറിയും കേളു തന്നെയാണ് സി.പി.എമ്മിനു വേണ്ടി മത്സര രംഗത്തുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക