രാജകുടുംബത്തില്‍ നിന്ന് അനുഭവിക്കേണ്ടിവന്ന ദുരനുഭവങ്ങള്‍ മേഗന് മാര്‍ക്കിളും രാജകുമാരന് ഹാരയും പ്രമുഖ ടെലിവിഷന്‍ താരം ഒപ്ര വിന്‍ഫ്രിയുമായുള്ള അഭിമുഖത്തില്‍ പങ്കുവെച്ചിരുന്നു.
അഭിമുഖത്തിന്റെ ട്രെയ്ലര് പുറത്തുവന്നപ്പോള്‍ തന്നെ പല വിവാദങ്ങളും സമൂഹമാധ്യമങ്ങളിലും അല്ലാതെയും ഉയര്‍ന്നു വരുകയും ചെയ്തു. വംശീയപരമായ വിവേചനം വരെ താന്‍ അനുഭവിച്ചിരുന്നു എന്ന് മേഗന് അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ നിരവധി പേര് മേഗന് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തു.
അമേരിക്കന്‍ ടെന്നിസ് താരമായ സറീന വില്യംസും മേഗന് പിന്തുണ അറിയിച്ച് രംഗത്തെത്തി. വനിതാ ദിനമായി ഇന്ന് തന്റെ ട്വിറ്ററിലൂടെ മേഗനും മകള്‍ക്കും കത്ത് എഴുതികൊണ്ടാണ് സറീന തന്റെ പിന്തുണ അറിയിച്ചത്. ലിംഗവിവേചനവും വംശീയതയും കൊണ്ട് അവര്‍ നമ്മെ തകര്‍ക്കാന്‍ ശ്രമിക്കും. എന്നാല്‍ ഇത്തരത്തിലുള്ള അപവാദങ്ങളെയും, മാധ്യമങ്ങളെയും നിരുത്സാഹപ്പെടുത്തേണ്ടത് നമ്മുടെ കടമയാണെന്ന് സറീന കത്തില്‍ പറയുന്നു.
‘എന്റെ പ്രിയ സുഹൃത്ത് മേഗന് മാര്‍ക്കിള്‍, ദയയും സഹാനുഭൂതിയും നിറഞ്ഞ അവളുടെ ജീവിതം എന്നും ഒരു മാതൃകയാണ്. വിനയം കൊണ്ട് എങ്ങിനെ ജീവിത്തില്‍ മുന്നേറാം എന്ന് ഇന്നും അവള് എന്നെ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മേഗന് പറഞ്ഞ വാക്കുകള്‍ അവള്‍ക്ക് അനുഭവിക്കേണ്ടി വന്ന വേദിനയും, ക്രൂരതയുമാണ് പ്രതിഫലിക്കുന്നത്.
ലിംഗ വിവേചനവും, വംശീയതയും പ്രോത്സാഹിപ്പിക്കുന്ന വ്യക്തികളും, ചില മാധ്യമങ്ങളും സ്ത്രീകളെയും, മറ്റ് വംശജരെയും താഴ്ത്തിക്കെട്ടാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് എനിക്കറിയാം. ഞങ്ങളെ ഇല്ലാതാക്കാനും, ഭീകരന്മാരായ ചിത്രീകരിക്കാനുമാണ് അവര്‍ ശ്രമിക്കുന്നത്. അത്തരം മാധ്യമങ്ങളെയും, അപവാദങ്ങളെയും നിരുത്സാഹപ്പെടുത്തേണ്ടത് നമ്മുടെ കടമയാണ്. തുടര്‍ച്ചയായുള്ള അടിച്ചമര്‍ത്തല്‍, ഇരയാക്കപ്പെടല്‍, ഒറ്റപ്പെടല്‍ എന്നതെല്ലാം കാരണം ഉണ്ടാവുന്ന മാനസികമായ ബുദ്ധിമുട്ടുകള്‍ വളരെ ഭീകരമാണ്.
എല്ലാവരെയും ബഹുമാനിക്കുന്ന ഒരു സമൂഹത്തില്‍ എന്റെയും, മേഗനിന്റെയും മകള്‍ ജീവിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. സ്നേഹം, സന്തോഷം, സമാധാനം, സഹനം, കരുണ, വിശ്വാസം, ആത്മനിയന്ത്രണം എന്നിവയാണ് നല്ലൊരു ആത്മാവിന്റെ ഫലം എന്ന് നിങ്ങള്‍ എപ്പോഴും ഓര്‍ക്കുക. അത്തരം കാര്യങ്ങള്‍ക്കെതിരായ നിയമത്തിന് പോലും നില്‍ക്കാനാവില്ല.’
ലോക പ്രശസ്തയായ ടെന്നിസ് താരമാണെങ്കിലും കറുത്ത വംശജയായതിനാല്‍ നിരവധി പ്രശ്നങ്ങള്‍ നേരിടേണ്ടി വന്ന വ്യക്തിയാണ് സറീന വില്യംസ്. അതുകൊണ്ട് തന്നെയാണ് കത്തില്‍ പറയുന്നത് പോലെ എല്ലാവരെയും ഒരു പോലെ ബഹുമാനിക്കുന്ന സമൂഹത്തില്‍ ജീവിക്കാന്‍ തന്റെയും, മേഗനിന്റെയും മകള്‍ക്ക് കഴിയണം എന്ന് സറീന ആഗ്രഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക