ജില്ലാതലങ്ങളിലും മണ്ഡലതലങ്ങളിലും നിയോഗിച്ച പൊതു, ചെലവ്, പൊലീസ് നിരീക്ഷകർക്ക് പുറമേയാണ് ഇത്തവണ സംസ്ഥാനതലത്തിൽ മൂന്ന് നിരീക്ഷകരെ കൂടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ചിട്ടുള്ളതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു.
പ്രത്യേക പൊതു നിരീക്ഷകൻ, പ്രത്യേക ചെലവ് നിരീക്ഷകൻ, പ്രത്യേക പൊലീസ് നിരീക്ഷകൻ എന്നിവരാണ് പുതുതായി എത്തുക. മുതിർന്ന റിട്ട.ഐഎഎസ് ഓഫീസറായ ജെ രാമകൃഷ്ണ റാവുവാണ് പ്രത്യേക പൊതു നിരീക്ഷകൻ. മുതിർന്ന റിട്ട. ഐപിഎസ് ഓഫീസറായിരുന്ന ദീപക് മിശ്ര പ്രത്യേക പൊലീസ് നിരീക്ഷകനും, മുതിർന്ന റിട്ട. ഐആർഎസ് ഓഫീസറായ പുഷ്പീന്ദർ സിംഗ് പൂനിയ പ്രത്യേക ചെലവ് നിരീക്ഷകനുമാണ്. ഇവരിൽ പ്രത്യേക പൊലീസ് നിരീക്ഷകനും പ്രത്യേക ചെലവ് നിരീക്ഷകനും കേരളത്തിൽ എത്തി. ഇവർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ, ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി എന്നിവരുമായും മറ്റു മുതിർന്ന ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി.
പ്രത്യേക നിരീക്ഷകർ ജില്ലകളിലെ സ്ഥിതി വിലയിരുത്താൻ വിവിധ ജില്ലകൾ സന്ദർശിക്കും. ആദ്യഘട്ടത്തിൽ ഇവർ വടക്കൻ ജില്ലകളായ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളാകും സന്ദർശിക്കുക. ഇവിടങ്ങളിൽ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാരുമായും ജില്ലാ മണ്ഡലം തല പൊതു, ചെലവ്, പൊലീസ് നിരീക്ഷകരുമായും ചർച്ചകൾ നടത്തി മാർഗനിർദേശങ്ങൾക്ക് വിധേയമായി സ്വതന്ത്രവും നിഷ് പക്ഷവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്നുവെന്ന് ഉറപ്പുവരുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക