മൈസൂരിലെ ഒരു പാർക്കിൽ വച്ച് ആദിവാസി സ്ത്രീയുടെ പ്രസവമെടുത്ത് വാർത്തകളിൽ ഇടം നേടുകയാണ് നസറാബാദിലെ ശോഭ പ്രകാശ് എന്ന അധ്യാപിക.
പാർക്ക് സന്ദർശിക്കാൻ എത്തിയതായിരുന്നു പൂർണ ഗർഭിണിയായ മല്ലിക എന്ന സ്ത്രീയും രണ്ടു മക്കളും. പാർക്കിൽ വച്ച് മല്ലികയ്ക്ക് പ്രസവ വേദന അനുഭവപ്പെട്ടു തുടങ്ങി.
സഹായത്തിനായി പാർക്കിലുള്ളവർ എത്തി എങ്കിലും ആംബുലൻസ് വിളിക്കാനും അവരെ ആശുപത്രിയിലെത്തിക്കാനുമുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു.
ആ സമയത്ത് സ്കൂളിലേക്ക് പോകുകയായിരുന്ന ശോഭ മല്ലികയുടെ സഹായത്തിനായി എത്തി. തുടർന്ന് നാട്ടുകാരിൽ ഒരാൾ തന്റെ പരിചയത്തിലുള്ള ഒരു ഡോക്ടറെ ഫോണിൽ വിളിച്ച് ശോഭയ്ക്കു നല്കി.
ഡോക്ടര് നല്കിയ നിർദേശങ്ങൾ അനുസരിച്ച് ശോഭ ആ പ്രസവം എടുക്കുകയായിരുന്നു. നിരവധി സ്ത്രീകൾ അവിടെ ഉണ്ടായിരുന്നെങ്കിലും ആരും സഹായത്തിനെത്താതിരുന്നത് വളരെ വേദനയുണ്ടാക്കി എന്ന് ശോഭ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.
അൽപം ഭയം ഉണ്ടായിരുന്നെങ്കിലും ആ അമ്മയ്ക്കും കുഞ്ഞിനും ആപത്തൊന്നും വരുത്തരുതെന്ന് പ്രാർഥിച്ച് ഡോക്ടറുടെ നിർദേശ പ്രകാരം പ്രവർത്തിക്കുകയായിരുന്നു എന്നും ശോഭ പറഞ്ഞു.
കുഞ്ഞിനെ കയ്യിൽ കിട്ടിയപ്പോൾ പൊക്കിൾകൊടി എങ്ങനെ മുറിക്കുമെന്ന് ആശങ്കയുണ്ടായി. എന്നാൽ അപ്പോഴേക്കും ആംബുലൻസും ആരോഗ്യ പ്രവർത്തകരും സ്ഥലത്തെത്തി. തുടർന്ന് പൊക്കിൾക്കൊടി മുറിക്കാൻ അവരുടെ സഹായം തേടുകയായിരുന്നു എന്നും ശോഭ വ്യക്തമാക്കി.
പ്രസവശേഷം തുടർ ചികിത്സയ്ക്കായി സ്ത്രിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ശോഭ പിന്നീട് മല്ലികയെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്.
ഹോട്ടൽ ജീവനക്കാരിയായ മല്ലികയുടെയും കുഞ്ഞുങ്ങളുടെയും സംരക്ഷണം വനിതാ ശിശുക്ഷേമ വകുപ്പ് ഏറ്റെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക