നാട്ടിൽ നിന്നും കേരളത്തിലെത്തി രണ്ടുമാസമായിട്ടും ജോലിയൊന്നും ലഭിക്കാത്ത മനോവിഷമത്തിൽ പുഴയിൽ ചാടിയ ആന്ധ്ര സ്വദേശിയെ അഗ്നിരക്ഷാസേനയെത്തി കരയ്ക്കെത്തിച്ചു. ദേശീയപാതയിലെ കുറുമാലി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ തൻവീറിനെയാണ് (32) രക്ഷപ്പെടുത്തിയത്.
ഇന്നലെ രാവിലെ 7.30നായിരുന്നു സംഭവം. തൻവീർ ചാടുന്ന കണ്ട വഴിയാത്രക്കാരൻ പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപിനെ വിളിച്ചറിയിക്കുകയായിരുന്നു. അനൂപാണ് പൊലീസിനെ വിളിച്ചറിയച്ചത്.
ഉടൻ തന്നെ അഗ്നിരക്ഷാസേന ഡിങ്കി ബോട്ടുമായെത്തി തിരച്ചിൽ നടത്തി. പുഴയിൽ ചാടിയ തൻവീർ മരണ വെപ്രാളത്തിനിടെ പാലത്തിന്റെ തൂണിന്റെ ഫൗണ്ടേഷനിൽ കയറിപ്പറ്റി.
എട്ടോടെ തോണിയിൽ ഇയാളെ കരയ്ക്കെത്തിച്ച് പുതുക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കാര്യമായ പരുക്കുകളില്ലാതിരുന്ന ഇയാളിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് പൊലീസ് പറഞ്ഞയച്ചു.
ഫയർ സ്റ്റേഷൻ ഓഫിസർ പി.ഐ. ഷംസുദീൻ, ലീഡിംഗ് ഫയർമാൻ ടി.എ. ഷാജൻ, ശിവപ്രശോഭ്, രഞ്ജിത്ത്, സുദീന്ദ്രൻ, ബിജോയ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക