കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ വിലക്ക് ലംഘിച്ച് വീണ്ടും കോഴിയെ ബലിയറുത്തു. ബലി നടത്തി രക്ഷപ്പെടാന്‍ ശ്രമിച്ച ഒമ്പതംഗ സംഘത്തെ പൊലീസ് ബലപ്രയോഗത്തിലൂടെ പിടികൂടി. രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.
വടക്കെ നടയില്‍ കോഴിക്കല്ലിന് സമീപം കോഴിയെ അറുത്ത യുവാക്കളെയാണ് പൊലീസ് പിടികൂടിയത്. കോഴിയെ അറുത്ത ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചവരെ പൊലീസ് ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
യുവാക്കള്‍ പൊലീസിനെ തള്ളി മാറ്റി രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല.
മലപ്പുറം കീഴാറ്റൂരിലെ ആദിമാര്‍ഗി മഹാമഹാ ചണ്ഡാള ബാബ മലവാരി മാതൃകുല ധര്‍മരക്ഷ ആശ്രമവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഏലംകുളം കുന്നക്കാവ് പടുവന്തൊടി പി. ബിജു (36), കോഡൂര്‍ പെരിങ്ങോട്ടുകുലം കുറുമ്പല ശ്രീജേഷ് (26), വളാഞ്ചേരി വൈക്കത്തൂര്‍ കുതിരക്കുന്ന പറമ്പില്‍ ഗിരീഷ് (36), വടകര പാങ്ങയില്‍ ചള്ളയില്‍ വീട്ടില്‍ ഷരുണ്‍ദാസ് (28), തിരൂരങ്ങാടി പന്തീരങ്ങാടി കണ്ണാടി തടത്തില്‍ സുഭാഷ് (37), ആലപ്പുഴ ചെങ്ങന്നൂര്‍ വലിയ വീട്ടില്‍ സുധീഷ് (35), മലപ്പുറം കോഡൂര്‍ കുറുന്തല അനില്‍കുമാര്‍ (40), കണ്ണൂര്‍ വെള്ളാട് മണക്കടവ് പതാലില്‍ വീട്ടില്‍ രൂപേഷ് (34), മലപ്പുറം കൂട്ടിലങ്ങാടി പഴമല്ലൂര്‍ പെരിങ്ങോട്ടുപുലം കുറുന്തല രഞ്ജിത്ത് (31) എന്നിവരാണ് അറസ്റ്റിലായത്. ബലപ്രയോഗത്തിനിടെ എ എസ് ഐ റോയ് എബ്രഹാമിന് പരിക്കേറ്റു.
ഇന്നലെ ക്ഷേത്രത്തില്‍ കോഴിയെ അറുത്ത നാലംഗ സംഘം ഓടി രക്ഷപ്പെട്ടിരുന്നു. ചൊവ്വാഴ്ച രാവിലെ എട്ടരയോടെ ക്ഷേത്രത്തിന്റെ വടക്കേ നടയില്‍ കോഴിക്കല്ലിന് സമീപമായിരുന്നു സംഭവം. പൊലീസ് അന്വേഷണം നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. ക്ഷേത്രത്തില്‍ വിശ്വാസികള്‍ കൂടുതലായി എത്തുന്നതിനു മുമ്പായിരുന്നു സംഭവം.
കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ക്ഷേത്രത്തില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, പൊലീസിന്റെയും ക്ഷേത്രം ജീവനക്കാരുടെയും കണ്ണു വെട്ടിച്ചാണ് സംഘം കോഴിയെ ബലിയറുത്തത്. ജന്തുബലി നിരോധിച്ചിട്ടും കോഴിയെ അറുത്തവരെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക