തൊടുപുഴ: മലങ്കര എസ്റ്റേറ്റിലെ ജാതിഗേറ്റ് തകര്‍ത്ത ഭീം ആര്‍മി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിക്കെതിരെ പ്രതിഷേധവുമായി ഭീം ആര്‍മി ദേശീയ നേതാവ് ചന്ദ്ര ശേഖര്‍ ആസാദ്. പ്രവര്‍ത്തകര്‍ക്കെതിരെ സര്‍ക്കാര്‍ നടത്തിയിരിക്കുന്നത് നീതി നിഷേധമാണെന്നും ആസാദ് കുറ്റപ്പെടുത്തി.
അറസ്റ്റ് ചെയ്തവരെ ഉടന്‍ വിട്ടയച്ചില്ലെങ്കില്‍ നീതി നടപ്പാക്കാന്‍ ഞങ്ങള്‍ കേരളത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘അടിസ്ഥാന ജനതയ്ക്ക് സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച് മലങ്കര എസ്റ്റേറ്റില്‍ നിര്‍മ്മിച്ച ജാതി മതില് ഭീം ആര്‍മി തകര്‍ത്തു. നീതി ഉറപ്പാക്കുന്നതിന് പകരം സര്‍ക്കാര്‍ ഭീം ആര്‍മി അംഗങ്ങളെ അറസ്റ്റ് ചെയ്തു. അവരെ ഉടന്‍ മോചിപ്പിച്ചില്ലെങ്കില്‍ നീതി ഉറപ്പാക്കാന്‍ ഞങ്ങള്‍ ഉടന്‍ കേരളത്തിലെത്തും’, ആസാദ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് 26 വര്‍ഷം മുമ്പ് മലങ്കര എസ്റ്റേറ്റ് നിര്‍മ്മിച്ച ഗേറ്റ് ദളിത് കോളനിയിലേക്കുള്ള പ്രവേശനം വിലക്കുന്നതാണ് എന്നാരോപിച്ചുകൊണ്ട് ഭീം ആര്‍മി പ്രവര്‍ത്തകര്‍ ഗേറ്റ് തകര്‍ത്തത്.തൊടുപുഴയ്ക്കടുത്ത് മുട്ടം പാമ്പാനി ദളിത് കോളനി റോഡിന് നടുവിലൂടെ സ്ഥാപിച്ച ഗേറ്റാണ് പ്രവര്‍ത്തകര്‍ തകര്‍ത്തത്.
സംഭവത്തെ തുടര്‍ന്ന് ഭീം ആര്‍മി സംസ്ഥാന പ്രസിഡന്റ് റോബിന് ആലപ്പുഴ, ജനറല്‍ സെക്രട്ടറി പ്രൈസ് കണ്ണൂര്‍, വൈസ് പ്രസിഡന്റ് മന്‍സൂര്‍ കൊച്ചുകടവ്, സിപിഎം തോണിക്കുഴി ബ്രാഞ്ച് സെക്രട്ടറി രാജു തങ്കപ്പന് എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക