ചോക്ലേറ്റ് ഹീറോയായി മലയാള സിനിമയിലേക്ക് കടന്നു വന്ന് പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച താരമാണ് കുഞ്ചാക്കോ ബോബൻ. താരത്തിന്റെ ഓരോ വിശേഷങ്ങൾക്കും സോഷ്യൽ മീഡിയയിൽ നിറഞ്ഞ സ്വീകാര്യതയാണ് ലഭിക്കുന്നത്.
ചാക്കോച്ചനെപോലെ തന്നെ മകൻ ഇസക്കും ആരാധകർ ഏറെയാണ്. ഇപ്പോഴിതാ തന്റെ പ്രണയകാലത്തെപ്പറ്റി മനസുതുറന്നിരിക്കുകയാണ് താരം. പ്രിയയെ ആദ്യമായി കണ്ട നിമിഷത്തെയും കാത്തിരിപ്പിനെയും പ്രണയസാഫല്യത്തെയും കുറിച്ച് താരം ഓർത്തെടുക്കുന്നു. ഒരു ഓൺലൈൻ മാധ്യമത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് കുഞ്ചാക്കോബോബൻ മനസുതുറന്നത്.
നക്ഷത്രതാരാട്ട് എന്ന സിനിമയുടെ ഷൂട്ടിങ് സമയം തിരുവനന്തപുരത്ത് പങ്കജ് ഹോട്ടലിൽ താമസിക്കുമ്പോൾ മാർ ഇവാനിയോസ് കോളജിൽ നിന്നും തന്നെ കാണാനായി എത്തിയ സുന്ദരിമാരായ പെൺക്കുട്ടികൾക്കിടയിൽ നിന്നാണ് ചാക്കോച്ചൻ പ്രിയയെ കണ്ടെത്തിയത്. പ്രണയകാലം താരം ഓർത്തെടുക്കുന്നത് ഇങ്ങനെ…
”ഞാൻ നക്ഷത്രത്താരാട്ട് എന്ന സിനിമ ചെയ്യുന്ന സമയം. തിരുവനന്തപുരത്ത് പങ്കജ് ഹോട്ടലിൽ താമസിക്കുമ്പോൾ മാർ ഇവാനിയോസ് കോളജിൽ നിന്നുള്ള കുട്ടികൾ ഓട്ടോഗ്രാഫിനായി വന്നിട്ടുണ്ട് എന്ന് റിസപ്ഷനിൽ നിന്നു വിളിച്ചു പറഞ്ഞു. ഞാൻ താഴേക്ക് ചെന്നു. കുറച്ചു സുന്ദരികളായ പെൺകുട്ടികൾ അവിടെ ഇരിക്കുന്നു. എല്ലാവർക്കും ഓട്ടോഗ്രാഫ് നൽകി.
ആ കൂട്ടത്തിൽ ഒരു പെൺകുട്ടിയുടെ കണ്ണുകളിൽ മാത്രം കണ്ണ് പെട്ടെന്ന് ഉടക്കി. ഞാൻ ഇപ്പോഴും ഓർക്കുന്നു. അന്നത്തെ ഒരു സ്റ്റൈൽ ആയിരുന്നു പാമ്പിന്റെ പോലത്തെ ഒരു പൊട്ട്. പ്രിയ അങ്ങനെയൊരു പൊട്ടു കുത്തിയായിരുന്നു വന്നത്. അതെന്നെ ചുറ്റിക്കാനുള്ള പാമ്പായിരുന്നു എന്ന് പിന്നീടാണ് ഞാൻ തിരിച്ചറിഞ്ഞത്. അതായിരുന്നു തുടക്കം.
ഗാന്ധിമതി ബാലൻ എന്ന പ്രൊഡ്യൂസറുടെ മകളും പ്രിയയും സുഹൃത്തുക്കൾ ആയിരുന്നു. അങ്ങനെ പുള്ളിക്കാരിക്ക് എന്റെ ഫോൺ നമ്പർ കിട്ടി. പ്രിയയുടെ വീട്ടുകാർക്ക് ഒരു സംശയമുണ്ടായിരുന്നു. ഞാനൊരു സിനിമാക്കാരനാണ്… കല്യാണം കഴിക്കുമെന്ന് പറഞ്ഞു പറ്റിക്കുമോ എന്നൊക്കെ. പുള്ളിക്കാരിയാണെങ്കിൽ ആ സമയത്ത് പ്രീഡിഗ്രിക്ക് കേറിയിട്ടേ ഉള്ളൂ.
കൊച്ചു കുട്ടിയാ! വേറെ ആരേയും പ്രേമിക്കാനുള്ള സമയം ഞാൻ കൊടുത്തില്ല. പ്രിയയ്ക്ക് എൻജിനീയറിങ് പഠിക്കണമായിരുന്നു. കാത്തിരിക്കാമോ എന്നു ചോദിച്ചു. കാത്തിരിക്കാൻ ഞാൻ തയാറായിരുന്നു. അങ്ങനെയാണ് കല്യാണം നടന്നത്.” – ചാക്കോച്ചൻ മനസുതുറന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക