ചെറുവത്തൂർ : വിദ്യാർഥികളായ രണ്ടു മക്കളെ കൊലപ്പെടുത്തി അച്ഛൻ തൂങ്ങിമരിച്ച നിലയിൽ. ചെറുവത്തൂർ മടിക്കുന്നിലാണ് നാടിനെ നടുക്കിയ സംഭവം. ഓട്ടോ ഡ്രൈവർ പിലിക്കോട് മടിവയലിലെ കെ.ആർ. രുകേഷ്(37), മക്കളായ വൈദേഹി (10), ശിവനന്ദ്(6) എന്നിവരാണു മരിച്ചത്. നിർമാണം നടന്നുകൊണ്ടിരുന്ന വീട്ടിലെത്തിച്ച് മക്കളെ കൊലപ്പെടുത്തിയശേഷം രുകേഷ് തൂങ്ങി മരിക്കുകയായിരുന്നെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം മകൾ വൈദേഹിയുടെ പിറന്നാൾ ആഘോഷിച്ച് വൈകിട്ട് കുട്ടികളുമായി മടിവയലിലെ വീട്ടിൽനിന്ന് ഇറങ്ങിയ രുകേഷ് തിരിച്ചെത്താത്തതിനെ തുടർന്ന് അനുജൻ ഉമേഷ് അന്വേഷിക്കുന്നതിനിടയിലാണ് ഇന്നലെ രാവിലെ ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കാഞ്ഞങ്ങാട് രാവണേശ്വരം സ്വദേശി സബിയയാണ് രുകേഷിന്റെ ഭാര്യ. ഒരു വർഷത്തിലധികമായി സബിയ സ്വന്തം വീട്ടിലാണ് താമസമെന്നു നാട്ടുകാർ പറയുന്നു. രണ്ടാഴ്ച മുൻപാണ് രുകേഷ് ഭാര്യ വീട്ടിൽനിന്നു 2 കുട്ടികളെയും കൂട്ടി മടിവയലിലെ തറവാട് വീട്ടിൽ എത്തിയത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക