2016 ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ പത്തനാപുരത്തു നിന്നും ഗണേഷ് കുമാറിനോട് മത്സരിച്ച് പരാജയപ്പെട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു നടന് ജഗദീഷ്. രണ്ട് സിനിമാ താരങ്ങള്‍ തമ്മിലുള്ള മത്സരത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണവും ശ്രദ്ധ നേടിയിരുന്നു.
ഗണേഷ് കുമാറിന് വേണ്ടി നടന് മോഹന്‍ലാല്‍ പ്രചാരണത്തിനിറങ്ങിയത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തനിക്ക് മോഹന്‍ലാലുമായി പിണക്കമൊന്നുമില്ലെന്നാണ് ഇപ്പോള്‍ ജഗദീഷ് പറയുന്നത്.
മോഹന്‍ലാല്‍ ഗണേഷിന് വേണ്ടി ഇറങ്ങിയതെന്തുകൊണ്ടാണെന്ന് തനിക്ക് അറിയാമെന്നും വ്യക്തിപരമായ വിഷയങ്ങള്‍ രാഷ്ട്രീയത്തില്‍ കൂട്ടിക്കുഴയ്ക്കാന്‍ പറ്റില്ലെന്നും ജഗദീഷ് പറഞ്ഞു.
ഒപ്പം തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പിരിവൊന്നും നടത്തിയിരുന്നില്ലെങ്കിലും മോഹന്‍ലാല്‍ തനിക്ക് സംഭാവന നല്‍കിയിരുന്നെന്നും ജഗദീഷ് പറഞ്ഞു.
‘ മോഹന്‍ലാലുമായിട്ട് ഒരു പിണക്കവും ഉണ്ടായിട്ടില്ല. മോഹന്‍ലാല്‍ എന്തുകൊണ്ട് ഗണേഷ്കുമാറിന് വേണ്ടി പോയി എന്നത് എനിക്ക് അറിയാവുന്ന കാര്യങ്ങളാണ്. വ്യക്തിപരമായ ചില കാര്യങ്ങള്‍ രാഷ്ട്രീയത്തില്‍ കൂട്ടിക്കുഴയ്ക്കാന്‍ പാടില്ല.
എന്നോടുള്ള അനിഷ്ടം കൊണ്ടല്ല. ഗണേഷിനോടുള്ള ഇഷ്ടക്കൂടുതല് കൊണ്ടും അല്ല. പിന്നെ അദ്ദേഹത്തിന്രെ സ്വാതന്ത്രമാണ്. അദ്ദേഹത്തിന് അങ്ങനെയൊരു തീരുമാനം ആ സമയത്ത് എടുക്കേണ്ടി വന്നു. ഇപ്പോഴും ഞങ്ങള്‍ നല്ല സൗഹൃദത്തിലാണ്.
ആ സമയത്ത് പിരിവൊന്നും നടത്തിയിട്ടില്ലെങ്കിലും തെരഞ്ഞെടുപ്പ് പ്രചരണത്തിനു വേണ്ടി എനിക്ക് പൈസ തന്നിട്ടുള്ളയാളാണ് മോഹന്‍ലാല്‍,’ ജഗദീഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക