ഡല്‍ഹി: ഇരുന്നൂറു വര്‍ഷക്കാലം നമ്മളെ അടിമകളാക്കി ഭരണം നടത്തിയ അമേരിക്ക കൊവിഡ് പ്രതിസന്ധിയില്‍ എന്തു ചെയ്യണമെന്നറിയാതെ വലയുകയാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിംഗ് റാവത്ത്.
വിവാദമായ കീറിയ ജിന്‍സ് പരാമര്‍ശത്തിന് പിന്നാലെയാണ് അമേരിക്കയ്ക്കെതിരെ വിചിത്ര ആരോപണവുമായി റാവത്ത് രംഗത്തെത്തിയത്. ഇന്ത്യയിലെയും അമേരിക്കയിലേയും കൊവിഡ് രോഗികളുടെ എണ്ണം താരതമ്യം ചെയ്തുകൊണ്ടായിരുന്നു റാവത്തിന്റെ വിമര്‍ശനം.
അമ്പത് ലക്ഷത്തിലധികം കൊവിഡ് മരണങ്ങളാണ് അമേരിക്കയില്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. രാജ്യം വീണ്ടും ലോക്ക്ഡൗണിലേക്ക് പോകേണ്ട ഒരു സ്ഥിതിയാണ് നിലവില്‍ അവിടെയുള്ളതെന്നും റാവത്ത് പറഞ്ഞു.
നരേന്ദ്ര മോദിയെ പോലൊരു പ്രധാനമന്ത്രി നമ്മുക്കില്ലായിരുന്നെങ്കില് നമ്മുടെ അവസ്ഥയും ഒരുപക്ഷെ മറ്റൊന്നാകുമായിരുന്നു. പ്രധാനമന്ത്രി എല്ലാവരെയും സംരക്ഷിക്കുകയായിരുന്നുവെന്നു. എന്നാല്‍ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം പാലിക്കാന്‍ പലരും തയ്യാറായില്ല. ചുരുക്കം ചിലര്‍ മാത്രമാണ് നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് കീറിയ ജീന്‍സ് ധരിക്കുന്ന സ്ത്രീകളെ പരിഹസിച്ചുകൊണ്ട് തീരഥ് സിംഗ് റാവത്ത് രംഗത്തെത്തിയത്. പുതിയ ട്രെന്‍ഡുകള്‍ അന്ധമായി പിന്തുടരുന്ന സ്ത്രീകള്‍ കീറിയ ജീന്‍സ് ധരിക്കുന്നതിലൂടെ അവരുടെ കുട്ടികള്‍ക്ക് എന്ത് മൂല്യമാണ് പകര്ന്നുനല്കുന്നതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
വിവാഹിതരായ, കുടുംബവും കുട്ടികളുമുള്ള സ്ത്രീകള്‍ വരെ കീറിയ ജീന്സിടുന്നതായി തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇവരൊക്കെ മക്കള്‍ക്ക് എന്ത് മൂല്യമാണ് പകര്‍ന്നു നല്കാന് പോകുന്നതെന്നും റാവത്ത് ചോദിച്ചു. സംസ്ഥാന ശിശു സംരക്ഷണ കമ്മീഷന് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കവേയായിരുന്നു റാവത്തിന്റെ വിവാദ പരാമര്‍ശം.
ഇതിന് പിന്നാലെ റാവത്തിനെ വിമര്‍ശിച്ചുകൊണ്ട് നിരവധി പേര് രംഗത്തെത്തിയിരുന്നു. റാവത്തിന്റെ പരാമര്‍ശം നാണം കെട്ടതാണെന്നും അദ്ദേഹം സ്ത്രീകളോട് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമാകുന്നത്. തുടര്‍ന്ന് റാവത്തിന്റെ പ്രസ്താവനയോടുള്ള പ്രതിഷേധമെന്ന നിലയില്‍ സ്ത്രീകള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ട്രെന്‍ഡി ജീന്‍സണിഞ്ഞ തങ്ങളുടെ ചിത്രങ്ങളും പോസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക