അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ബിജെപിയുടെ ദേശീയതലത്തിലെ തകർച്ചയുടെ തുടക്കമാകുമെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. എൽഡിഎഫ് സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നാട്ടിക, ഇരിങ്ങാലക്കുട, കയ്പമംഗലം മണ്ഡലങ്ങളിൽ പൊതുയോഗങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏതു സൂചികയിലും മോഡി ഭരണത്തിൽ രാജ്യം പിറകിലാണ്. പ്രകൃതി വിഭവങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും അംബാനിയും അഡാനിയും അടക്കമുള്ള കോർപ്പറേറ്റുകൾക്ക് തീറെഴുതുന്ന ഭരണകൂടത്തിന് നിലനിൽപ്പിനായി സമരം ചെയ്യുന്ന കർഷകരുമായി സംസാരിക്കാൻ പോലും സമയമില്ല. കേരളത്തിൽ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനം ജനങ്ങളിൽ നല്ല മതിപ്പുണ്ടാക്കി. പ്രളയവും കോവിഡും അടക്കമുള്ള പ്രതിസന്ധികളിൽ ജനങ്ങൾക്ക് താങ്ങാകാൻ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാരിന് കഴിഞ്ഞു. കോവിഡ് ഉൾപ്പെടെ ദുരിത കാലത്ത് സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടി ഒരു പദ്ധതിയും മോഡി സർക്കാർ നടപ്പാക്കിയില്ല. അതേസമയം എൽഡിഎഫ് സർക്കാർ നടപ്പാക്കിയ ജനക്ഷേമ പദ്ധതികൾ ഇന്ത്യയ്ക്കു മാതൃകയാണ്.
അഞ്ച് വർഷത്തിനിടെ രാജ്യത്തെ തൊഴിലില്ലായ്മ വർധിച്ചു. പട്ടിണിപ്പാവങ്ങളുടെ എണ്ണം കൂടി. അതേസമയം വർഗീയത വളർത്താൻ ബിജെപിയും ആർഎസ്എസും കൊണ്ടുപിടിച്ച പ്രചാരണം നടത്തുന്നു. കഴിഞ്ഞ ദിവസം ക്രിസ്ത്യൻ സന്യാസിനിമാർ ആക്രമിക്കപ്പെട്ടു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രിസ്ത്യൻ, മുസ്ലിം ന്യൂനപക്ഷങ്ങൾ മാത്രമല്ല ദളിത്, ആദിവാസി വിഭാഗത്തിൽപ്പെട്ടവരും അക്രമങ്ങൾക്കിരയാകുന്നു. മനുവാദം നടപ്പാക്കാനാണ് ആർഎസ്എസ് ശ്രമം. ഇതിനെതിരായ ബദലാകാൻ കേരളത്തിലെ എൽഡിഎഫ് മാതൃകയാണെന്നും രാജ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക