മുഖ്യമന്ത്രിക്കെതിരേ മൊഴിനൽകാൻ സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിനുമേൽ ഇ.ഡി. ഉദ്യോഗസ്ഥർ സമ്മർദംചെലുത്തിയെന്ന് വനിതാപോലീസുകാർ ആരോപിക്കുന്ന ദിവസങ്ങളിൽ വനിതാ ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തിലായിരുന്നു ചോദ്യംചെയ്യലെന്ന് കോടതിരേഖയിൽത്തന്നെ പറയുന്നു.
സ്വപ്നയുടെ അഭിഭാഷകൻ ഇത് പരാതിയായി ഉന്നയിച്ചതിനെത്തുടർന്ന് വനിതാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽമാത്രമേ ചോദ്യംചെയ്യാവൂ എന്ന് അന്നത്തെ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയും ഇപ്പോഴത്തെ ഹൈക്കോടതി ജഡ്ജിയുമായ ഡോ. കൗസർ എടപ്പഗത്ത് ഇ.ഡി.ക്ക് കർശനനിർദേശം നൽകുകയുംചെയ്തു. പ്രിൻസിപ്പൽ സെഷൻസ് കോടതിയിലെ ഈ രേഖ ഇ.ഡി.ക്കെതിരേയുള്ള കേസിൽ ക്രൈംബ്രാഞ്ചിന് അനുകൂലമല്ല.
ഇ.ഡി. ഉദ്യോഗസ്ഥർ സമ്മർദം ചെലുത്തുന്നത് കേട്ടുെവന്ന് വനിതാ സിവിൽ പോലീസ് ഓഫീസർമായ സിജി വിജയനും റെജിമോളുമാണ് മൊഴിനൽകിയത്. 2020 ഓഗസ്റ്റ് 12, 13 തീയതികളിൽ ഇ.ഡി. ഓഫീസിലാണ് സംഭവമെന്നാണ് മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി. ഉദ്യോഗസ്ഥർക്കെതിരേ ക്രൈംബ്രാഞ്ച് കേസ്. കേസ് റദ്ദാക്കാനും ഗൂഢാലോചന അന്വേഷിക്കാനും ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണൻ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇ.ഡി.യുടെ വാദം കേട്ടശേഷം ക്രൈംബ്രാഞ്ചിന്റെ വാദം കേൾക്കാൻ കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
ഓഗസ്റ്റ് 12, 13 തീയതികൾക്കുശേഷം, സ്വപ്നയുടെ കസ്റ്റഡി നീട്ടിക്കിട്ടുന്നതിന് ഓഗസ്റ്റ് 14-ന് പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വാദം നടന്നിരുന്നു. വനിതാപോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെയാണ് ചോദ്യം ചെയ്യലെന്ന് സ്വപ്നയുടെ അഭിഭാഷകൻ ആരോപിച്ചതിനെത്തുടർന്ന്, ഒരു വനിതാപോലീസ് ഓഫീസറുടെ സാന്നിധ്യമുണ്ടാകണമെന്ന് ജഡ്ജി ഇ.ഡി.ക്ക് നിർദേശം നൽകിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവ് ചൊവ്വാഴ്ച ഇ.ഡി. ഹൈക്കോടതിയിൽ സമർപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക