തിരുവനന്തപുരം: തിരുവനന്തപുരം നിയോജകമണ്ഡലത്തിലെ കന്നിവോട്ടറായ സാന്ദ്ര എസ് പെരേരയ്ക്ക് പതിനെട്ട് വോട്ട്. പേരിലും ചിത്രത്തിലും യാതൊരു മാറ്റവും സംഭവിക്കാതെയാണ് പതിനെട്ട് തവണ സാന്ദ്രയുടെ പേര് ആവര്‍ത്തിക്കപ്പെട്ടിരിക്കുന്നത്.
സാന്ദ്രയും സഹോദരിയും ഒന്നിച്ചായിരുന്നു ഓണ്‍ലൈന്‍ മാര്‍ഗം വോട്ടര്‍ പട്ടികയില്‍ രജിസ്ട്രേഷന് നടത്തിയത്. എന്നാല്‍ ഒരാളുടെ പേര് മാത്രമാണ് ഒന്നിലധികം തവണ ആവര്‍ത്തിക്കപ്പെട്ടിരിക്കുന്നത്.
ഓണ്‍ലൈന്‍ വഴിയാണ് സാന്ദ്ര വോട്ടര്‍ പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്തത്. ഇതിന് പിന്നാലെ വോട്ടര്‍ ഐഡിയും ലഭിച്ചിരുന്നു. എന്നാല്‍ വോട്ടര്‍ പട്ടിക പുറത്ത് വന്നപ്പോള്‍ ഒരേമണ്ഡലത്തില്‍ പതിനെട്ട് വോട്ടുകള്‍ എന്ന പിഴവാണ് സംഭവിച്ചിരിക്കുന്നത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇരട്ടവോട്ട് ആരോപണം ഉയര്‍ത്തിയതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ഒരു കന്നിവോട്ടര്‍ക്ക് 18 വോട്ടുകളുണ്ടെന്ന് കണ്ടെത്തിയത്.
രമേശ് ചെന്നിത്തലയുടെ ഹര്‍ജിക്ക് പിന്നാലെ ഇരട്ടവോട്ടുള്ളവര്‍ ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തുന്നുള്ളൂ എന്ന് ഉറപ്പുവരുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി ഉത്തരവിട്ടു. ഇരട്ടവോട്ട് തടയാന്‍ കമ്മീഷന് സ്വീകരിക്കുന്ന നടപടികള്‍ കോടതിയെ ബോധ്യപ്പെടുത്തണമെന്നും ഇരട്ടവോട്ട് ജനാധിപത്യത്തില്‍ മായം കലര്‍ത്തലാണെന്നും കോടതി വ്യക്തമാക്കി.
ജനങ്ങളുടെ അവകാശങ്ങള്‍ സംബന്ധിച്ച് ആശങ്കയുയര്‍ത്തുന്ന വിഷയമായതിനാല്‍ ഈ വിഷയത്തെ ഗൗരവത്തോടെ സമീപിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഒരാള്‍ വിലാസം മാറി പുതിയ വിലാസത്തില്‍ വോട്ടുചെയ്യുന്നതിനായി അപേക്ഷ നല്കിയാല് പഴയ വോട്ട് ഇല്ലാതാക്കാനുള്ള സംവിധാനമില്ലേയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി ചോദിച്ചു. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സംസ്ഥാനത്തെ ഇരട്ടവോട്ട് പരാതിയില്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക