തനിക്ക് മണ്ഡലത്തില്‍ യുഡിഎഫിന്റെ പരോക്ഷ പിന്തുണയുണ്ടെന്ന വാദവുമായി കഴക്കൂട്ടത്തെ ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്.
മണ്ഡലത്തില്‍ യുഡിഎഫിന്റെ പ്രവര്‍ത്തനം സജീവമല്ലെന്നും ഇടതുപക്ഷം പരാജയപ്പെടണമെന്ന് ആഗ്രഹിക്കുന്നവര്‍ ബിജെപിയെ സഹായിക്കുമെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു. പ്രാദേശിക തലത്തില്‍ ദിവസവും രണ്ട് പേര് വീതം ബിജെപിയില്‍ ചേരുന്ന സ്ഥിതിയാണെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു.
‘ഇവിടെ യുഡിഎഫിന്റെ പ്രവര്‍ത്തനം അങ്ങനെ കാണാനില്ല. സീറ്റ് തര്‍ക്കം അവരുടെ ആഭ്യന്തര പ്രശ്നം ആണെങ്കില്‍ പോലും അത് വലിയ വിഷയമായി മണ്ഡലത്തില്‍ നിലനില്‍ക്കുന്നുണ്ട്. പ്രാദേശിക തലത്തില്‍ ദിവസം രണ്ട് പേര് വീതം ബിജെപിയില്‍ ചേരുന്ന സാഹചര്യമാണ്.
മുമ്പൊങ്ങും ഇല്ലാത്ത തരത്തിലുള്ള ആവേശം ലഭിക്കുന്നുണ്ട്. ഇടത് പക്ഷത്തെ പരാചയപ്പെടുത്തണമെന്ന് ആഗ്രഹമുള്ള യുഡിഎഫിനകത്തെ ആളുകള്‍ അവരുടെ സഹായസഹകരണങ്ങള്‍ എന്‍ഡിഎക്ക് അനുകൂലമാവുന്ന സാഹചര്യം.
കോണ്‍ഗ്രസിന് വളരെ കാലമായി വോട്ട് ചെയ്യുന്ന ആളുകള്‍ക്ക് പ്രതീക്ഷ നഷ്ടപ്പെട്ട അവസ്ഥയാണ്. ബിജെപിക്ക് വലിയ മൂവ്മെന്റ് ഉള്ളതിനാല്‍ ഇടതുപക്ഷത്തിന് വെപ്രാളമാണ്.’
കഴക്കൂട്ടത്ത് നിന്നും താന്‍ എംഎല്‍എയാവുകയും മണ്ഡലത്തില്‍ ഒരു കേന്ദ്രമന്ത്രിയുള്ളതിനാലും ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയാണെന്നും ശോഭാ സുരേന്ദ്രന് കൂട്ടിചേര്‍ത്തു.
‘ഇവിടെ ഒരു ബൈപ്പാസ് കിട്ടാന്‍ തന്നെ 50 വര്‍ഷത്തിലധികം കാത്തിരിക്കേണ്ടി വന്നു. നരേന്ദ്രമോദി വന്നതിന് ശേഷം നിധിന് ഗഡ്കരിയാണ് അതിന് അനുമതി നല്കിയതും 850 കോടിയോളം നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ വലിയൊരു വികസ സാധ്യത ഇവിടെയുണ്ടെന്ന് മനസിലായിട്ടുണ്ട്.
ദേശീയ തലത്തിലുള്ള എല്ലാ കാബിനറ്റ് മന്ത്രിമാരുമായും ബന്ധമുണ്ട്. ചെറിയ പ്രശ്നം പോലും ചര്‍ച്ച ചെയ്യാന്‍ പറ്റും. ഈമണ്ഡലത്തില്‍ നിന്നും രണ്ടാം സ്ഥാനം നേടിയൊരാള്‍ മന്ത്രിയായിട്ടുണ്ടല്ലോ.
ജനങ്ങള്‍ക്കുള്ള പ്രതീക്ഷയെന്നത് ഞാന്‍ എംഎല്‍എയാവുകയും കൂട്ടത്തില്‍ ഒരു മന്ത്രി കേന്ദ്രത്തിലുണ്ടാവുക എന്നതുമാണ്. അദ്ദേഹം തന്നെ ജനങ്ങള്‍ക്കൊപ്പമുണ്ടാവുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. അതെല്ലാം ചേര്‍ത്ത് വായിച്ച് കൊണ്ടാണല്ലോ മണ്ഡലം വിധിയെഴുതുക.’ ശോഭാ സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക