ബിജെപിക്ക് സംസ്ഥാനത്ത് സ്വാധീനം ലഭിക്കാത്തത് സംബന്ധിച്ച് ഒ രാജഗോപാല്‍ നടത്തിയ സാക്ഷരത പരാമര്‍ശം ശരിയാണെന്ന് മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് പി സായ്നാഥ്. കേരളത്തിലെ 90 ശതമാനം ആളുകളും സാക്ഷരരായത് കൊണ്ടാണ് ബിജെപിക്ക് വോട്ട് കിട്ടാതിരിക്കാനുള്ള കാരണമെന്നാണ് രാജഗോപാല്‍ പറഞ്ഞത്. ആ നിരീക്ഷണത്തെ താന്‍ അംഗീകരിക്കുന്നെന്ന് സായ്നാഥ് അഭിമുഖത്തില്‍ പറഞ്ഞു.
സായ്നാഥ് പറഞ്ഞത് ഇങ്ങനെ:
”കേരളത്തില്‍ കാര്യമായി ബിജെപിയില്ല. കേരളത്തില്‍ ബിജെപി ഒരു ഭീഷണിയേയല്ല. കേരളത്തില്‍ അവര്‍ക്കുണ്ടാകാന്‍ പോകുന്ന നേട്ടമെന്നത് അവര്‍ക്കെത്ര സീറ്റുകളില്‍ കെട്ടിവെച്ച കാശ് നഷ്ടപ്പെടാതെ കാക്കാന്‍ പറ്റും എന്നതാണ്.
ബിജെപി കേരളത്തില്‍ ഒരു എതിരാളി പോലുമല്ല. കേരളീയ ജനതയ്ക്ക് ബിജെപിയില്‍ ഒരിക്കലും താത്പര്യമുണ്ടായിട്ടില്ല. പക്ഷെ അവര്‍ ചില പുതിയ വിഷയങ്ങള്‍ ഈ സമയത്ത് ഉന്നയിക്കുന്നുണ്ട്. ഉത്തരേന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ബിജപി വിരുദ്ധ വികാരം ദക്ഷിണേന്ത്യയില്‍ വളരെ കൂടുതലാണ്. ”
”കര്‍ണാടകത്തെ മാറ്റിനിര്‍ത്തിയാല്‍ ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആര്‍എസ്എസ് അടിത്തറയുള്ള സംസ്ഥാനം കേരളമായിരുന്നു. എന്നാല്‍ അതിനപ്പുറം ബിജെപിക്ക് വോട്ട് ചെയ്യുന്നതിലേക്ക് ആ അടിത്തറ വളര്‍ന്നിട്ടില്ല.
അതെന്ത്കൊണ്ട് എന്നതിന് ഏറ്റവും മികച്ച ഉത്തരം നല്‍കിയത് ബിജെപി നേതാവ് ഒ. രാജഗോപാല്‍ തന്നെയാണ്. കേരളത്തിലെ 90 ശതമാനം ആളുകള്‍ സാക്ഷരരായതു കൊണ്ടാണ് കേരളത്തില്‍ ബിജെപിക്ക് വോട്ട് കിട്ടാതിരിക്കാനുള്ള കാരണമെന്നാണ് അദ്ദേഹം പറഞ്ഞത്.
അദ്ദേഹത്തിന്റെ ആ നിരീക്ഷണത്തെ ഞാന്‍ വളരെയധികം അംഗീകരിക്കുന്നു. പക്ഷെ അദ്ദേഹം പറഞ്ഞതില്‍ ചെറിയ തിരുത്തുണ്ട്. കേരളത്തിലെ സാക്ഷരത 90 ശതമാനത്തിലധികമാണ്.”’
കേരളത്തില്‍ ബിജെപിക്ക് സ്വാധീനം ലഭിക്കാത്തത് വിദ്യാസമ്പന്നരായ ജനങ്ങള്‍ ഉള്ളത് കൊണ്ടാണെന്നാണ് രാജഗോപാല്‍ കഴിഞ്ഞ ആഴ്ച ഒരു അഭിമുഖത്തില്‍ പറഞ്ഞത്.
സംസ്ഥാനത്ത് 90 ശതമാനമാണ് സാക്ഷരത. കേരളത്തിലെ ജനങ്ങള്‍ ചിന്തിക്കുന്നവരും സംവാദങ്ങളില്‍ ഏര്‍പ്പെടുന്നവരുമാണ്.
ഇത് വിദ്യാസമ്പന്നരായവരുടെ സ്വഭാവമാണെന്നും രാജഗോപാല്‍ വ്യക്തമാക്കിയിരുന്നു. കേരള രാഷ്ട്രീയത്തില്‍ ബിജെപിക്ക് ഇടം നേടാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനാണ് അദ്ദേഹം ഇങ്ങനെ മറുപടി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക