നായാട്ടിനിടെ സുഹൃത്ത് തോക്കിൽനിന്ന് അബദ്ധത്തിൽ വെടിപൊട്ടി മരിച്ചതിൽ മനംനൊന്ത് സംഘത്തിലുണ്ടായിരുന്ന നാല് സുഹൃത്തുക്കൾ ആത്മഹത്യ ചെയ്തു.
ഉത്തരാഖണ്ഡിലെ കുന്തി ഗ്രാമത്തിനു സമീപമുള്ള വനമേഖലയിലാണു സംഭവം. സംഘത്തിൽ ഉണ്ടായിരുന്ന മറ്റുള്ളവരാണു നാട്ടുകാരെ വിവരം അറിയിച്ചതെന്ന് പൊലീസ് പറഞ്ഞു.
ബിലംഗാന ബ്ലോക്കിലെ ഗ്രാമത്തിൽനിന്ന് ശനിയാഴ്ച രാത്രിയിലാണ് ഏഴു സുഹൃത്തുക്കൾ നായാട്ടിനു പോയത്. ലോഡ് ചെയ്ത തോക്കുമായി രാജീവ് (22) എന്ന യുവാവാണ് സംഘത്തെ നയിച്ച് മുന്നിൽ നടന്നത്. നടക്കുന്നതിനിടെ കാൽതെറ്റി വീണ രാജീവിന്റെ കയ്യിൽനിന്ന് വെടി പൊട്ടുകയും അത് സന്തോഷ് എന്ന സുഹൃത്തിന് കൊള്ളുകയും ചെയ്തു.
രക്തം വാർന്ന് സന്തോഷ് മരിക്കുന്നത് കണ്ട് സുഹൃത്തുക്കൾ ഭയപ്പെട്ടു. രാജീവ് കുറ്റംബോധം കൊണ്ട് സ്വയം കാഞ്ചിവലിച്ച് മരിച്ചപ്പോൾ സോബൻ, പങ്കജ്, അർജുൻ എന്നീ സുഹൃത്തുക്കൾ കീടനാശിനി കഴിച്ച് ജീവനൊടുക്കി.
രാഹുൽ, സുമിത് എന്നിവർ ഗ്രാമത്തിലേക്ക് തിരികെയെത്തി നാട്ടുകാരെ വിവരം അറിയിച്ചതോടെയാണ് ഇക്കാര്യം പുറംലോകം അറിയുന്നത്.18നും 22നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചവരെല്ലാം.
ഇവരുടെ പോസ്റ്റുമോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. മരണത്തിനു പിന്നിൽ വേറെന്തെങ്കിലും കാരണങ്ങൾ ഉണ്ടോയെന്ന് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക