കണ്ണൂര്‍: മുഖ്യമന്ത്രിയുടെ ധര്‍മ്മടത്തെ അവസാനഘട്ട പ്രചരണത്തില്‍ സജീവ സാന്നിധ്യമായി സിനിമാ താരങ്ങളായ ഇന്ദ്രന്‍സും ഹരിശ്രീ അശോകനും.
മുഖ്യമന്ത്രിയുടെ റോഡ്ഷോയിലും ഇരുവരും പങ്കെടുത്തു. പിണറായി വിജയന് വേണ്ടി വോട്ടഭ്യര്ത്ഥിച്ചിട്ടാണ് ഇരുവരും മടങ്ങിയത്. എല്‍ഡിഎഫ് സര്‍ക്കാരിന് തുടര്‍ ഭരണമുണ്ടാകുമെന്ന പ്രതീക്ഷവും ഇവര്‍ പങ്കുവെച്ചു.
‘എല്ലാവര്ക്കും ലാല്‍സലാം. നമുക്ക് മുമ്പ് ഒരുപാട് മുഖ്യമന്ത്രിമാര്‍ വന്നുപോയിട്ടുണ്ട്. എല്ലാവരും ആദരിക്കപ്പെട്ടിട്ടുമുണ്ട്. പക്ഷേ, നമുക്ക് കേട്ടുകേള്‍വിയില്ലാത്ത ദുരന്തങ്ങളും മഹാമാരിയുമാണ് വന്നുപോയത്.
അപ്പോഴൊക്കെ നമ്മള് പകച്ചുനിന്നപ്പോള്‍, നമുക്ക് അന്നമുണ്ടോ വസ്ത്രമുണ്ടോ കിടക്കാന്‍ ഇടമുണ്ടോ എന്ന് അന്വേഷിക്കുന്നതിനൊടൊപ്പം തന്നെ കാടുകളിലെ കുരങ്ങനും തെരുവിലെ പട്ടിക്കും പൂച്ചയുമൊക്കെ ഭക്ഷണമുണ്ടോ എന്ന് അന്വേഷിച്ച ഒരു കാരണവര്‍ നമുക്കുണ്ടായിരുന്നു. ആ കാരണവര്‍ തുടരണം. ഈ കുടുംബം വളരെ അഭിവൃദ്ധിയോടെ മുന്നോട്ടുപോകണം’, ഇന്ദ്രന്‍സ് പറഞ്ഞു.
‘പ്രളയവും കൊവിഡും നിപ്പയുമടക്കം എല്ലാ പ്രതിസന്ധികളുമുണ്ടായപ്പോഴും മക്കളെ കൈവെള്ളിയില്‍ ഒരുപോറലുപോലും ഏല്പിക്കാതെ, കേരളത്തെ കാത്തുസൂക്ഷിച്ച സഖാവ് പിണറായി വിജയന് തുടര്‍ഭരണം ഉറപ്പാണ്.
ഈ പ്രകടനത്തില്‍ പങ്കെടുത്തപ്പോള്‍ത്തന്നെ വ്യക്തമായ രൂപം കിട്ടിയിട്ടുണ്ട്. ലൈവ് കണ്ട കൂട്ടുകാരന് വിളിച്ചുപറഞ്ഞത് ജയിച്ചുകഴിഞ്ഞല്ലോ എന്നാണ്. അടുത്ത ഭരണം പത്തിരട്ടി നേട്ടത്തോടെയാണെന്ന് ഉറപ്പാണ്’, എന്നായിരുന്നു ഹരിശ്രീ അശോകന്റെ വാക്കുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക