തമിഴ്നാട്ടിൽ ജാതി സംഘര്‍ഷത്തില്‍ രണ്ട് ദളിത് യുവാക്കള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആറ് പേര് അറസ്റ്റില്‍. കേസിലുള്‍പ്പെട്ട പത്തിലധികം പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.
ഏപ്രില്‍ ആറിന് നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് ദളിത് വിഭാഗത്തില്‍പ്പെട്ടവരെ വണ്ണിയ സമുദായത്തില്‍പ്പെട്ടവര്‍ ആക്രമിച്ചത്.
റാണി പേട്ട ജില്ലയിലെ അരക്കോണം ഗുരുവരഞ്ചപേട്ടയിലാണ് ദളിത് – വണ്ണിയ സംഘര്‍ഷം ഉണ്ടായത്. ജംഗ്ഷനില്‍ ബസ് കാത്തുനിന്ന വണ്ണിയ സമുദായത്തിലെ യുവാവിനെ ദളിത് യുവാവ് അശ്ശീല ആംഗ്യം കാണിച്ചുവെന്നാരോപിച്ചാണ് തര്‍ക്കം തുടങ്ങിയത്.
ഏപ്രില്‍ ഏഴിന് വൈകിട്ടോടെ തുടങ്ങിയ തര്‍ക്കം ഇരുവിഭാഗത്തിലേയും നേതാക്കള്‍ എത്തി പരിഹരിക്കുകയും ചെയ്തിരുന്നതാണ്. എന്നാല്‍ രാത്രിയോടെ വണ്ണിയ സമുദായത്തില്‍പെട്ട കുറച്ചുപേര്‍ സംഘടിച്ചെത്തി ദളിത് യുവാക്കളെ ആക്രമിക്കുകയായിരുന്നു.
തുടര്‍ന്ന് സംഘര്‍ഷത്തില്‍ അര്ജുനന്, സൂര്യ എന്നിവരെ ആക്രമികള്‍ മദ്യക്കുപ്പികള്‍ കൊണ്ട് കുത്തുകയും ഗുരുതരമായി പരിക്കേറ്റ ഇവര്‍ കൊല്ലപ്പെടുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക